ചെന്നൈ: തമിഴക വെട്രി കഴകം (ടിവികെ) തലവനും തമിഴ് സിനിമാ ലോകത്തെ സൂപ്പർതാരവുമായ വിജയ്, കരൂർ ദുരന്തത്തിൽ മരിച്ചവരുടെ ബന്ധുക്കളെ നാളെ നേരിൽ കാണും. മാമല്ലപുരത്തെ ഒരു സ്വകാര്യ ഹോട്ടലിലാണ് കൂടിക്കാഴ്ചയ്ക്കുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്.(Vijay to meet relatives of Karur stampede victims in person tomorrow)
കരൂരിൽ അപകടത്തിൽപ്പെട്ട് മരിച്ചവരുടെ ബന്ധുക്കളെ ടിവികെ നേതാക്കളുടെ നേതൃത്വത്തിൽ പ്രത്യേക ബസുകളിൽ മാമല്ലപുരത്തേക്ക് എത്തിക്കും. രാവിലെ ഏഴരയോടെ യോഗം ആരംഭിക്കുമെന്നാണ് വിവരം. ഇത് പൂർണ്ണമായും സ്വകാര്യ പരിപാടിയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഓരോ കുടുംബത്തെയും വിജയ് നേരിൽ കണ്ട് സംസാരിക്കുമെന്നാണ് പാർട്ടി നേതൃത്വം അറിയിച്ചിട്ടുള്ളത്. നേരത്തെ വിജയ് കരൂരിലെ കുടുംബങ്ങളെ കാണാൻ നിശ്ചയിച്ചിരുന്നെങ്കിലും പിന്നീട് പിന്മാറിയിരുന്നു.
20 ലക്ഷം ധനസഹായം നൽകി
ദീപാവലിക്ക് മുൻപ് പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് ആശ്വാസ ധനസഹായമായി 20 ലക്ഷം രൂപ വീതം ടിവികെ നേതാക്കൾ കൈമാറിയിരുന്നു. സ്ത്രീകളും കുട്ടികളുമടക്കം 41 പേരാണ് കരൂർ ദുരന്തത്തിൽ മരണപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. വിരമിച്ച സുപ്രീം കോടതി ജഡ്‌ജ് നേരിട്ട് അന്വേഷണത്തിന് മേൽനോട്ടം വഹിക്കും.
കരൂർ ദുരന്തത്തിന് ശേഷം ടിവികെയുടെ തമിഴ്‌നാട്ടിലെ ജില്ലാ തല റാലി നിർത്തിവെച്ചിരിക്കുകയാണ്. 2026 നിയമസഭാ തെരഞ്ഞെടുപ്പിനായി തയ്യാറെടുക്കുന്ന പാർട്ടി, പരമാവധി ജനപിന്തുണ ഉറപ്പാക്കാനുള്ള ശ്രമത്തിലായിരുന്നു. കരൂർ ദുരന്തത്തിന് കാരണക്കാർ പോലീസാണെന്നും തങ്ങളല്ലെന്നുമാണ് ടിവികെ ഇപ്പോഴും വാദിക്കുന്നത്.