പുതുച്ചേരി: തമിഴക വെട്രി കഴകം (ടി.വി.കെ.) അധ്യക്ഷനായ നടൻ വിജയ് പുതുച്ചേരിയിൽ റോഡ് ഷോ നടത്താനൊരുങ്ങുന്നു. അതേസമയം, എ.ഐ.എ.ഡി.എം.കെ.യിലെ മുതിർന്ന നേതാവ് എം.എൽ.എ. സ്ഥാനം രാജിവെച്ചത് വിജയിയുടെ പാർട്ടിയിലേക്കുള്ള പ്രവേശന അഭ്യൂഹങ്ങൾ ശക്തമാക്കി.(Vijay to hold road show in Puducherry, Letter sent seeking permission)
ഡിസംബർ 5-ന് റോഡ് ഷോ നടത്താൻ അനുമതി തേടി ടി.വി.കെ. പോലീസ് മേധാവിക്ക് കത്ത് നൽകി. രാവിലെ 9 മണി മുതൽ വൈകീട്ട് 5 മണി വരെ പരിപാടി നീളും. റോഡ് ഷോ എട്ട് പോയിന്റുകളിലൂടെ കടന്നുപോകും. ഉപ്പളത്ത് വെച്ച് വിജയ് പ്രവർത്തകരെ അഭിസംബോധന ചെയ്യും.
നേരത്തെ തമിഴ്നാട്ടിലെ സേലത്ത് പൊതുയോഗത്തിന് വിജയ് അനുമതി തേടിയിരുന്നുവെങ്കിലും പോലീസ് അനുമതി നിഷേധിച്ചിരുന്നു. പുതുച്ചേരി മുഖ്യമന്ത്രിയും എൻ.ഡി.എ. നേതാവുമായ എൻ. രംഗസ്വാമി വിജയ്‌യുടെ ആരാധകനാണ് എന്നത് ശ്രദ്ധേയമാണ്.
എ.ഐ.എ.ഡി.എം.കെ.യിൽ നിന്ന് പുറത്താക്കിയ മുതിർന്ന നേതാവ് കെ.എ. സെങ്കോട്ടയ്യൻ എം.എൽ.എ. സ്ഥാനം രാജിവെച്ചു. സ്പീക്കറെ കണ്ടാണ് അദ്ദേഹം രാജിക്കത്ത് കൈമാറിയത്. വിജയ് അധ്യക്ഷനായ തമിഴക വെട്രി കഴകത്തിൽ (ടി.വി.കെ.) നാളെ സെങ്കോട്ടയ്യൻ ചേരുമെന്ന ശക്തമായ അഭ്യൂഹങ്ങൾക്കിടെയാണ് രാജി. രാജിക്ക് പിന്നാലെ "ഒരു ദിവസം കൂടി കാത്തിരിക്കാൻ" അദ്ദേഹം മാധ്യമങ്ങളോട് ആവശ്യപ്പെട്ടു.
സെങ്കോട്ടയ്യനെ ഒപ്പം നിർത്താൻ ഡി.എം.കെ. ശ്രമം തുടങ്ങിയിട്ടുണ്ട്. ദേവസ്വം മന്ത്രി ശേഖർ ബാബു സെങ്കോട്ടയ്യനുമായി കൂടിക്കാഴ്ച നടത്തി. ഒമ്പത് തവണ എം.എൽ.എ. ആയിട്ടുള്ള സെങ്കോട്ടയ്യൻ, വിവിധ എ.ഐ.എ.ഡി.എം.കെ. സർക്കാരുകളിൽ മന്ത്രിയായി പ്രവർത്തിച്ചിട്ടുണ്ട്.