കാഞ്ചീപുരം: കരൂർ ദുരന്തത്തിന് ശേഷം ആദ്യമായി പൊതുവേദിയിലെത്തിയ തമിഴക വെട്രി കഴകം (ടി.വി.കെ.) അധ്യക്ഷൻ വിജയ്, തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു. താൻ സമൂഹ നീതിക്കുവേണ്ടിയാണ് പോരാടുന്നതെന്നും, എം.കെ. സ്റ്റാലിൻ നല്ലവനെപ്പോലെ അഭിനയിക്കുകയാണെന്നും വിജയ് കുറ്റപ്പെടുത്തി. നീറ്റ് വിഷയത്തിലും ഡി.എം.കെ. സർക്കാരിന് അദ്ദേഹം വിമർശനമുന്നയിച്ചു.
തങ്ങൾക്ക് ആശയമില്ലെന്ന് മുഖ്യമന്ത്രി സ്റ്റാലിൻ പറയുന്നു. എന്നാൽ, സമൂഹ നീതി വേണം എന്നതാണ് തങ്ങളുടെ ആശയമെന്ന് വിജയ് മറുപടി നൽകി."എല്ലാത്തിനും വിമർശനം എന്ന് പറഞ്ഞാൽ എങ്ങനെയാണ്? ടി.വി.കെ. ഇനിയും വിമർശിക്കാൻ തുടങ്ങിയിട്ടില്ല," വിജയ് പറഞ്ഞു.
നേതൃത്വത്തിനെതിരെ: പെരിയാറിൻ്റെയും അണ്ണാദുരൈയുടെയും പേരിൽ ഭരണം നടത്തുന്നവർ നാടിനെ നശിപ്പിക്കുകയാണെന്ന് അദ്ദേഹം വിമർശിച്ചു.
മണൽ കടത്തിലൂടെ ആയിരക്കണക്കിന് കോടികൾ കൊള്ളയടിച്ചെന്ന് വിജയ് ആരോപിച്ചു. "മുകളിൽ നിന്നും താഴെ വരെയുള്ളവർ സിൻഡിക്കേറ്റായി കൊള്ളയടിക്കുന്നു. ജനങ്ങളുടെ പ്രശ്നങ്ങൾ പറയുന്നവനെ ഭരണകർത്താക്കൾ എതിർക്കും. ഇതെല്ലാം തിരിച്ചു ചോദിക്കുന്ന ദിവസം വരുമെന്നും" അദ്ദേഹം കൂട്ടിച്ചേർത്തു. കരൂർ ദുരന്തത്തെക്കുറിച്ച് ഇപ്പോൾ പറയുന്നില്ലെന്നും, അത് പിന്നീട് പറയാമെന്നും പറഞ്ഞുകൊണ്ട് വിജയ് ഈ വിഷയത്തിൽ കൂടുതൽ പ്രതികരിക്കുന്നത് ഒഴിവാക്കി.