ചെന്നൈ: തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ്‌യുടെ സേലത്ത് നടത്താനിരുന്ന പൊതുയോഗത്തിന് പോലീസ് അനുമതി നിഷേധിച്ചു. ഡിസംബർ നാലിന് പൊതുയോഗം സംഘടിപ്പിക്കാൻ ടി.വി.കെ. നൽകിയ അപേക്ഷയാണ് ജില്ലാ പോലീസ് മേധാവി തള്ളിയത്.(Vijay not allowed to hold public meeting in Salem, Police citing security concerns)
തിരുവണ്ണാമലയിൽ കാർത്തിക ദീപം നടക്കുന്നതിനാൽ, അവിടുത്തെ ക്ഷേത്രത്തിലെ സുരക്ഷാ ജോലിക്ക് പോലീസുകാരെ നിയോഗിക്കേണ്ടതുണ്ട് എന്ന കാരണമാണ് അധികൃതർ വിശദീകരിച്ചത്. കൂടാതെ, ബാബ്രി മസ്ജിദ് ദിനമായ ഡിസംബർ ആറിന് പൊതുയോഗം അനുവദിക്കില്ലെന്നും എസ്.പി. അറിയിച്ചു. എന്നാൽ, മറ്റൊരു ദിവസത്തേക്ക് അപേക്ഷ നൽകിയാൽ അനുകൂല തീരുമാനം ഉണ്ടാകുമെന്നും പോലീസ് ടി.വി.കെ. നേതൃത്വത്തെ അറിയിച്ചു.
കരൂർ ദുരന്തത്തിന് ശേഷം ടി.വി.കെ.യുടെ ആദ്യ യോഗമാണ് സേലത്ത് നിശ്ചയിച്ചിരുന്നത്. ഡിസംബർ രണ്ടാം വാരത്തേക്ക് പുതിയ അപേക്ഷ ടി.വി.കെ. നൽകിയേക്കുമെന്നാണ് സൂചന. വിജയ്‌യുടെ സംസ്ഥാന പര്യടനത്തിന് അനുമതി നൽകുക എന്ന രാഷ്ട്രീയ തീരുമാനമാണ് ഭരണകക്ഷിയായ ഡി.എം.കെ. പൊതുവെ സ്വീകരിച്ചിരിക്കുന്നത്. കാരണം, വിജയ്‌യെ എതിർക്കുന്നത് ഒരു സഹതാപ തരംഗം ഉണ്ടാക്കാൻ ഇടയാക്കിയേക്കുമെന്നും, ഇത് ഒഴിവാക്കാനുമാണ് ഡി.എം.കെ. ആഗ്രഹിക്കുന്നത്.
മാത്രമല്ല, വിജയ് വീണ്ടും ജനങ്ങൾക്കിടയിലേക്ക് ഇറങ്ങുമ്പോൾ സംസ്ഥാനത്തെ മുഖ്യ പ്രതിപക്ഷ പാർട്ടിയായ എ.ഐ.എ.ഡി.എം.കെ.യിലേക്കുള്ള മാധ്യമ ശ്രദ്ധ കുറയും എന്നൊരു കണക്കുകൂട്ടൽ കൂടി ഡി.എം.കെ.ക്കുണ്ട്.