ബെംഗളൂരു: ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ രണ്ടിൽ (T2) യാത്രക്കാർ നമസ്‌കരിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ കർണാടകയിൽ കോൺഗ്രസ് സർക്കാരിനെതിരെ ബി.ജെ.പി. രംഗത്ത്. സംഭവം ഗുരുതരമായ സുരക്ഷാ വീഴ്ചയാണെന്നും കോൺഗ്രസ് സർക്കാർ ഇരട്ടത്താപ്പ് കാണിക്കുകയാണെന്നും ബി.ജെ.പി. ആരോപിച്ചു.(Video of namaz at Bengaluru airport surfaced, Political controversy in Karnataka)
നമസ്‌കാരം നടന്നത് അതീവ സുരക്ഷാ സംവിധാനമുള്ള വിമാനത്താവള മേഖലയിലാണ് എന്നതിലാണ് ബി.ജെ.പി. പ്രധാനമായും പ്രതിഷേധം ഉയർത്തുന്നത്. ബി.ജെ.പി. വക്താവ് വിജയ് പ്രസാദ് മുഖ്യമന്ത്രിയോടും മന്ത്രി പ്രിയങ്ക് ഖാർഗെയോടും ഉത്തരം ആവശ്യപ്പെട്ടു:
"ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടി2 ടെർമിനലിനുള്ളിൽ പോലും എങ്ങനെ നമസ്കരിക്കാൻ അനുവാദം നൽകും? ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്കും പ്രിയങ്ക് ഖാർഗെയ്ക്കും ഉത്തരമുണ്ടോ? " ആർ.എസ്.എസ്. പഥസഞ്ചലനം നടത്തിയപ്പോൾ എതിർത്ത കോൺഗ്രസ് സർക്കാർ, ഈ വിഷയത്തിൽ മൗനം പാലിക്കുന്നത് ഇരട്ടത്താപ്പാണ് കാണിക്കുന്നത് എന്നും ബി.ജെ.പി. ആരോപിച്ചു.
കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ രണ്ടിൽ കുറച്ചുപേർ നമസ്കരിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം രാഷ്ട്രീയ വിവാദമായത്.