ന്യൂഡൽഹി: ദേശീയത എന്നത് എല്ലാവരെയും ഉൾക്കൊള്ളുന്നതാവണമെന്നും വന്ദേമാതരം ആരുടെമേലും അടിച്ചേൽപ്പിക്കരുതെന്നും മുതിർന്ന കോൺഗ്രസ് നേതാവും തിരുവനന്തപുരം എം.പിയുമായ ശശി തരൂർ. വന്ദേമാതരം ആലപിക്കുന്നത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പുതിയ മാനദണ്ഡങ്ങളുടെ പശ്ചാത്തലത്തിൽ എഴുതിയ ലേഖനത്തിലാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.(Vande Mataram should not be imposed, nationalism should be inclusive of all, says Shashi Tharoor)
സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ ബങ്കിം ചന്ദ്ര ചാറ്റർജിയുടെ ‘വന്ദേമാതരം’ വിപ്ലവകാരികൾക്ക് വലിയ ആവേശം നൽകിയ ഗാനമായിരുന്നുവെന്ന് തരൂർ സ്മരിച്ചു. എന്നാൽ പിൽക്കാലത്ത് ഇത് ചില വിവാദങ്ങൾക്ക് വഴിമാറി. എല്ലാ വിഭാഗം ജനങ്ങളെയും ഒരുപോലെ ഉൾക്കൊള്ളുക എന്ന ലക്ഷ്യത്തോടെയാണ് ഭരണഘടനാ നിർമ്മാണ സഭ ‘ജനഗണമന’യെ ദേശീയ ഗാനമായും വന്ദേമാതരത്തെ ദേശീയ ഗീതമായും അംഗീകരിച്ചത്.
ദേശീയ ഗാനം ആലപിക്കുമ്പോൾ എഴുന്നേറ്റ് നിൽക്കാത്തതോ ഏറ്റുപാടാത്തതോ ദേശസ്നേഹമില്ലാത്തതിന്റെ അടയാളമല്ലെന്ന് സുപ്രീം കോടതി മുൻപ് നിരീക്ഷിച്ചിട്ടുണ്ട്. ഇതേ മാതൃക വന്ദേമാതരത്തിന്റെ കാര്യത്തിലും പിന്തുടരണമെന്ന് തരൂർ ആവശ്യപ്പെടുന്നു. ഇന്ത്യയിലെ എല്ലാ വിഭാഗം ജനങ്ങളും ഭൂരിപക്ഷ സംസ്കാരത്തിലേക്ക് നിർബന്ധപൂർവ്വം ഇഴുകിച്ചേരണമെന്ന് വാശിപിടിക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്ന് അദ്ദേഹം ലേഖനത്തിൽ കുറിച്ചു.
വന്ദേമാതരം പാടാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള പൂർണ്ണ സ്വാതന്ത്ര്യമുണ്ട്. മതപരമോ വ്യക്തിപരമോ ആയ കാരണങ്ങളാൽ ഈ ഗാനം ആലപിക്കാൻ താല്പര്യമില്ലാത്തവർക്ക് അതിനുള്ള അവകാശവും നൽകണം. ഗാനം ആലപിക്കുമ്പോൾ നിശബ്ദമായി ആദരവ് പ്രകടിപ്പിക്കാനുള്ള സാഹചര്യം ഉറപ്പാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.



