കൊൽക്കത്ത: റെയിൽവേ യാത്രക്കാർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന രാജ്യത്തെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ഈ മാസം 18-ന് ട്രാക്കിലിറങ്ങും. പ്രധാനമന്ത്രി നരേന്ദ്ര മോദി കൊൽക്കത്തയിൽ വെച്ച് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യും. ഗുവാഹത്തി - കൊൽക്കത്ത റൂട്ടിലായിരിക്കും ആദ്യ സർവീസ്.(Vande Bharat Sleeper will be flagged off on the 18th of this month, BJP to celebrate)
പരീക്ഷണ ഓട്ടത്തിൽ മണിക്കൂറിൽ 180 കി.മീ വേഗത കൈവരിച്ച ഈ ട്രെയിൻ ലോകോത്തര സൗകര്യങ്ങളാണ് യാത്രക്കാർക്ക് വാഗ്ദാനം ചെയ്യുന്നത്. ആകെ 16 കോച്ചുകളിലായി 823 യാത്രക്കാർക്ക് സഞ്ചരിക്കാം. 11 ത്രീ-ടയർ എസി കോച്ചുകൾ (611 സീറ്റുകൾ), 4 ടൂ-ടയർ എസി കോച്ചുകൾ (188 സീറ്റുകൾ), 1 ഫസ്റ്റ് ക്ലാസ് എസി കോച്ച് (24 സീറ്റുകൾ) എന്നിവയുണ്ട്.
പ്രാദേശിക രുചികൾക്ക് മുൻഗണന നൽകിക്കൊണ്ട് ബംഗാൾ, അസം സംസ്ഥാനങ്ങളിലെ വിഭവങ്ങൾ ട്രെയിനിൽ ലഭ്യമാക്കും. ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വന്ദേ ഭാരത് സ്ലീപ്പറിന്റെ ഫ്ലാഗ് ഓഫ് വലിയ ആഘോഷമാക്കാൻ ബിജെപി നീക്കം നടത്തുമ്പോൾ, ഇതിനെതിരെ തൃണമൂൽ കോൺഗ്രസ് രംഗത്തെത്തി. റെയിൽവേ പ്രഖ്യാപനങ്ങളെ ബിജെപി രാഷ്ട്രീയവൽക്കരിക്കുകയാണെന്ന് തൃണമൂൽ നേതാവ് കുണാൽ ഘോഷ് ആരോപിച്ചു. മികച്ച ട്രെയിനുകൾ ബംഗാളിന് നേരത്തെ ലഭിക്കേണ്ടതായിരുന്നുവെന്നും റെയിൽവേയിൽ നവീകരണം അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.