

കല്യാണ വീട്ടിലെ ഭക്ഷണത്തെ ചൊല്ലിയുള്ള തർക്കം മലയാളികൾക്ക് ഒരു പുത്തരിയല്ല. എന്നാൽ ഈ കാര്യത്തിൽ നമ്മളെ കടത്തി വെട്ടുന്നതാണ് ഉത്തർ പ്രദേശിലെ കല്യാണ തല്ലിന്റെ വാർത്ത. ചിക്കൻ ഫ്രൈ വരന്റെ വീട്ടുകാർക്ക് കൂടുതൽ നൽകിയില്ല എന്നും പറഞ്ഞായിരുന്നു സംഭവത്തിന്റെ തുടക്കം. ചിക്കൻ ഫ്രൈയ്ക്ക് വേണ്ടിയുള്ള തർക്കം മൂത്ത് കൂട്ടത്തല്ലായി. അവസാനം പോലീസ് എത്തിയാണ് സ്ഥിതിഗതി നിയന്ത്രിച്ചത്. (Uttarpradesh marriage fight)
സംഭവം നടക്കുന്നത് ഉത്തര്‍പ്രദേശിലെ ബിജ്‌നോര്‍ ജില്ലയിലാണ്. വിവാഹത്തിനെത്തിയ വരന്റെ കൂട്ടർ വിരുന്നിൽ പങ്കെടുക്കവെ ചിക്കൻ ഫ്രൈ കൗണ്ടറിന് മുന്നിൽ ക്യൂ നിൽക്കുകയായിരുന്നു. അങ്ങനെ ഇരിക്കെ അപ്രതീക്ഷിതമായാണ് അടി നടന്നത്. വരന്റെ വീട്ടുകാർക്ക് നൽകിയ ചിക്കൻ ഫ്രൈയുടെ അളവ് കുറഞ്ഞു പോയെന്നും പറഞ്ഞ് തുടങ്ങിയ തർക്കമാണ് അടിയിൽ കലാശിച്ചത്. ആ അടിക്കും വഴക്കിനുമിടയിൽ നിർഭാഗ്യവശാൽ കല്യാണത്തിനെത്തിയ സ്ത്രീകളും കുട്ടികളും പെട്ട് പോവുകയായിരുന്നു.
തർക്കത്തെ തുടർന്ന് വധുവിന്റെ വീട്ടുകാരെത്തി വരന്റെ വീട്ടുകാർക്ക് കൂടുതൽ അളവിൽ ചിക്കൻ കൊടുക്കാനുള്ള ക്രമീകരണങ്ങൾ നടത്തി. എന്നാൽ അവിടേയും പ്രശ്നം അവസാനിച്ചില്ല. വരന്റെ വീട്ടുകാരോട് ഭക്ഷണം വിളമ്പുന്നവർ മാന്യത പുലർത്തിയില്ല എന്നതായിരുന്നു അടുത്ത പ്രശ്നം. അത് പിന്നെ തർക്കത്തിലും അക്രമത്തിലുമാണ് അവസാനിച്ചത്. സ്ഥിതിഗതികൾ കൈവിട്ട് പോകുന്നു എന്ന് മനസിലാക്കിയ ചിലർ പോലീസിനെ വിവരം അറിയിച്ചു. പോലീസ് എത്തിയ ശേഷമാണ് സ്ഥിതിഗതികള്‍ ശാന്തമായാത്.