ന്യൂഡൽഹി: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടിയുടെ ആവശ്യത്തിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രീം കോടതി. പ്രശസ്തിക്ക് വേണ്ടിയാണ് പാർട്ടി കോടതിയെ സമീപിച്ചതെന്ന് നിരീക്ഷിച്ച കോടതി, ഹർജിയിലെ ആവശ്യങ്ങൾ അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കി.(Using the court for fame, Supreme Court against Jan Suraaj Party)
ജനങ്ങൾ തിരസ്കരിച്ച ശേഷം പ്രശസ്തിക്കായി കോടതിയെ ഉപയോഗിക്കുകയാണെന്ന് ജൻ സുരാജ് പാർട്ടിയെ കോടതി നിശിതമായി വിമർശിച്ചു. ഒരു രാഷ്ട്രീയ പാർട്ടിയുടെ താൽപ്പര്യപ്രകാരം മാത്രം തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കാൻ കഴിയില്ല. കേസ് പരിഗണിക്കുന്നതിനിടെ, തിരഞ്ഞെടുപ്പിൽ ജൻ സുരാജ് പാർട്ടിക്ക് എത്ര വോട്ട് ലഭിച്ചുവെന്ന് കോടതി തിരിച്ചു ചോദിച്ചു.
പെരുമാറ്റച്ചട്ട ലംഘനമുണ്ടായിട്ടുണ്ടെങ്കിൽ ഹർജിക്കാർക്ക് പട്ന ഹൈക്കോടതിയെ സമീപിക്കാവുന്നതാണെന്ന് കോടതി നിർദ്ദേശിച്ചു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം ബിഹാർ സർക്കാർ വനിതകൾക്ക് 10,000 രൂപ വീതം കൈമാറിയത് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നായിരുന്നു പാർട്ടിയുടെ പ്രധാന ആരോപണം. ഇത് വോട്ടർമാരെ സ്വാധീനിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നും അതിനാൽ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും അവർ ആവശ്യപ്പെട്ടു. കോടതിയുടെ കടുത്ത നിലപാടിനെത്തുടർന്ന് ജൻ സുരാജ് പാർട്ടി ഹർജി പിൻവലിച്ചു.

