ഹൈദരാബാദ്: അമേരിക്കൻ വിസ നിരസിച്ചതിനെ തുടർന്നുള്ള കടുത്ത നിരാശ കാരണം ഹൈദരാബാദിൽ യുവ വനിതാ ഡോക്ടർ ജീവനൊടുക്കി. ഗുണ്ടൂർ ജില്ലയിൽ നിന്നുള്ള 38 വയസ്സുകാരിയായ ഡോ. രോഹിണിയാണ് ഹൈദരാബാദിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വിസ ലഭിക്കാത്തതിനെത്തുടർന്ന് കടുത്ത വിഷാദത്തിലായിരുന്നു ഡോക്ടർ രോഹിണി.(US visa denied, Female doctor commits suicide in Hyderabad)
ഡോക്ടറുടെ കുടുംബാംഗങ്ങൾ ശനിയാഴ്ച വാതിൽ തകർത്ത് അകത്ത് കടന്നപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ഡോക്ടർ വാതിൽ തുറക്കാത്തതിനെത്തുടർന്ന് വീട്ടുവേലക്കാരി കുടുംബാംഗങ്ങളെ വിവരം അറിയിക്കുകയായിരുന്നു. പ്രാഥമിക വിവരങ്ങൾ അനുസരിച്ച്, ഡോക്ടർ വെള്ളിയാഴ്ച രാത്രി അമിതമായ അളവിൽ ഉറക്കഗുളികകൾ കഴിക്കുകയോ സ്വയം കുത്തിവെക്കുകയോ ചെയ്തിരിക്കാമെന്ന് ഉദ്യോഗസ്ഥർ സംശയം പ്രകടിപ്പിച്ചു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനായി പോലീസ് കാത്തിരിക്കുകയാണ്.
വീട്ടിൽ നിന്ന് കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പിൽ, വിസ നിഷേധിക്കപ്പെട്ടതിനെ തുടർന്ന് താൻ കടുത്ത വിഷാദത്തിലാണെന്ന് ഡോ. രോഹിണി സൂചിപ്പിച്ചിരുന്നു. വിസ അപേക്ഷ നിരസിക്കപ്പെട്ടതിനെക്കുറിച്ചും കുറിപ്പിൽ പരാമർശമുണ്ട്. യുഎസിലെ ജോലിക്കായി മകൾ അതിയായി ആഗ്രഹിച്ചിരുന്നുവെന്നും വിസ നിഷേധിക്കപ്പെട്ടതോടെ വിഷാദത്തിലായെന്നും ഡോക്ടറുടെ അമ്മ ലക്ഷ്മി പറഞ്ഞു.
ലൈബ്രറികൾ അടുത്തുള്ളതിനാൽ ഹൈദരാബാദിലെ പദ്മ റാവു നഗറിലായിരുന്നു രോഹിണി താമസിച്ചിരുന്നത്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് കൈമാറി. ചിൽകൽഗുഡ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.