വാഷിങ്ടൺ: റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യയ്ക്ക് മേൽ ചുമത്തിയ ഉയർന്ന തീരുവ ഒഴിവാക്കാൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോട് ശുപാർശ ചെയ്യണമെന്ന് ഇന്ത്യൻ സ്ഥാനപതി വിനയ് ക്വാത്ര ആവശ്യപ്പെട്ടതായി യുഎസ് സെനറ്റർ ലിൻഡ്‌സെ ഗ്രഹാം. കഴിഞ്ഞ ഡിസംബറിൽ വാഷിംഗ്ടണിലെ 'ഇന്ത്യ ഹൗസിൽ' നടന്ന കൂടിക്കാഴ്ചയ്ക്കിടെയാണ് ക്വാത്ര ഈ അഭ്യർത്ഥന നടത്തിയതെന്ന് ഗ്രഹാം അവകാശപ്പെട്ടു.( US Senator says Indian ambassador sought help to avoid additional tariffs)
റഷ്യൻ എണ്ണ വാങ്ങുന്നത് ഇന്ത്യ ഗണ്യമായി കുറച്ചിട്ടുണ്ടെന്നും, ഈ സാഹചര്യത്തിൽ ട്രംപ് ചുമത്തിയ അധികതീരുവയിൽ ഇളവ് വേണമെന്നും ക്വാത്ര ആവശ്യപ്പെട്ടു. ട്രംപിന്റെ കർശനമായ നിലപാടുകൾ കാരണമാണ് ഇന്ത്യ റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങൽ കുറയ്ക്കാൻ തയ്യാറായതെന്ന് താൻ വിശ്വസിക്കുന്നതായി ഗ്രഹാം പറഞ്ഞു.
റഷ്യൻ എണ്ണ വാങ്ങുന്നത് തുടരുന്ന രാജ്യങ്ങൾക്ക് 500 ശതമാനം വരെ അധികതീരുവ ചുമത്തണമെന്ന കർശന നിലപാടുള്ള നേതാവാണ് സെനറ്റർ ലിൻഡ്‌സെ ഗ്രഹാം.
ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതി രാജ്യമായ ഇന്ത്യ, റഷ്യ-യുക്രൈൻ യുദ്ധത്തിന് ശേഷം റഷ്യയിൽ നിന്ന് വലിയ തോതിൽ കിഴിവോടെ എണ്ണ വാങ്ങിയിരുന്നു. ഇതിനെതിരെ യുഎസ് ഭരണകൂടം ശക്തമായ സാമ്പത്തിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.