ഡൽഹി : മരവിച്ച ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ ചര്‍ച്ചകള്‍ വീണ്ടും പുനരാരംഭിക്കുന്നു.വ്യാപാര കരാറുമായി ബന്ധപ്പെട്ട ആറാംഘട്ട ചർച്ചയ്ക്കായി യുഎസ് പ്രതിനിധി സംഘം ഇന്ന് ഡൽഹിയിൽ എത്തും. ചൊവ്വാഴ്ച മുതൽ ചർച്ച പുനരാരംഭിക്കും.ഒക്ടോബര്‍ നവംബര്‍ മാസത്തോടെ കരാറിന്റെ ആദ്യ ഘട്ടം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.
യുഎസ് വ്യാപാര രംഗത്തെ പ്രധാന ഇടനിലക്കാരനായ ബ്രെൻഡൻ ലിഞ്ചും സംഘമാണ് യുഎസിൽനിന്ന് ഡൽഹിയിൽ എത്തുന്നത്. ചർച്ചയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് വാണിജ്യ മന്ത്രാലയത്തിലെ പ്രത്യേക സെക്രട്ടറി രാജേഷ് അഗർവാൾ പങ്കെടുക്കും.
കാര്‍ഷിക, ക്ഷീര മേഖലകള്‍ തുറക്കണമെന്ന യുഎസ് ആവശ്യത്തില്‍ ഇന്ത്യ എതിര്‍പ്പ് അറിയിച്ചതോടെയാണ് മാര്‍ച്ചില്‍ തുടങ്ങിയ ഇടക്കാല വ്യപാര കരാര്‍ ചര്‍ച്ചകള്‍ നീണ്ടത്. റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതിനെച്ചൊല്ലിയാണ് ട്രംപ് ഇടഞ്ഞത്. തുടർന്ന് ഇന്ത്യയ്ക്ക് 50 ശതമാനം തീരുവ ഏർപ്പെടുത്തുകയും ചെയ്തിരുന്നു. ഇതേത്തുടർന്ന് ചര്‍ച്ചകള്‍ പൂർണമായും മുടങ്ങിയത്.