മുംബൈ: വിമാനയാത്രയ്ക്കിടെ സഹയാത്രികനിൽ നിന്ന് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം വെളിപ്പെടുത്തി നടി ഉർവി കോത്താരി (Urvi Kothari Flight Incident). തനിക്ക് അസ്വസ്ഥതയും സുരക്ഷിതത്വമില്ലായ്മയും തോന്നിയെന്ന് വ്യക്തമാക്കിയാണ് ഉർവി ഇൻസ്റ്റാഗ്രാമിലൂടെ വീഡിയോ പങ്കുവെച്ചത്. ഉർവിയുടെ സീറ്റിന് പിന്നിലിരുന്ന യാത്രക്കാരൻ നിരന്തരം സീറ്റിൽ പിടിക്കുകയും പിന്നീട് തന്റെ കൈകൾ വെക്കുന്ന ഭാഗത്ത് കാൽ കയറ്റിവെക്കുകയും ചെയ്തു എന്നാണ് പരാതി.
ഏപ്രിൽ ഒന്നിനാണ് താരം ഈ വീഡിയോ പങ്കുവെച്ചത്. വിമാനത്തിലെ ജീവനക്കാരെ അറിയിച്ചിട്ടും അയാൾ സീറ്റിൽ പിടിക്കുന്നത് തുടരുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഇയാൾ തന്റെ കാൽ സീറ്റിന് മുകളിലേക്ക് വെച്ചത്. ഇതോടെ സീറ്റിന്റെ പകുതി ഭാഗത്ത് മാത്രം ഇരിക്കേണ്ടി വന്ന താൻ ഒടുവിൽ സീറ്റ് മാറാൻ നിർബന്ധിതയായെന്നും താരം കുറിച്ചു. 1.4 കോടിയിലധികം ആളുകളാണ് ഇതിനോടകം ഈ വീഡിയോ കണ്ടത്.
ഉർവി പങ്കുവെച്ച വീഡിയോയ്ക്ക് താഴെ വലിയ രീതിയിലുള്ള ചർച്ചകളാണ് നടക്കുന്നത്. പലരും താരത്തിന് പിന്തുണയുമായി എത്തിയപ്പോൾ ചിലർ രൂക്ഷമായ ഭാഷയിൽ വിമർശിക്കുകയും ചെയ്തു. “ഇക്കാര്യം തുറന്നുപറയാൻ കാണിച്ച ധൈര്യത്തെ അഭിനന്ദിക്കുന്നു. ഇത്തരം പെരുമാറ്റങ്ങൾ തികച്ചും തെറ്റാണ്,” എന്ന് ചിലർ കുറിച്ചു. ഇത്തരം സാഹചര്യങ്ങളിൽ പ്രതികരിക്കേണ്ടത് ആവശ്യമാണെന്നും ഇവർ പറഞ്ഞു.
View this post on Instagram
“വീഡിയോ എടുക്കുന്നതിന് പകരം അപ്പോൾ തന്നെ അയാൾക്കെതിരെ ശബ്ദമുയർത്താൻ കഴിഞ്ഞില്ലേ?”, “പ്രശസ്തിക്ക് വേണ്ടിയുള്ള നാടകമാണിത്” എന്നിങ്ങനെയായിരുന്നു വിമർശകരുടെ അഭിപ്രായങ്ങൾ. സംഭവത്തിൽ വിമാനക്കമ്പനിയുടെ പേരോ മറ്റ് കൂടുതൽ വിവരങ്ങളോ ഉർവി വെളിപ്പെടുത്തിയിട്ടില്ല. യാത്രക്കാർക്ക് സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ വിമാനക്കമ്പനികൾ കൂടുതൽ ശ്രദ്ധിക്കണമെന്നാണ് ഉയരുന്ന ആവശ്യം.

