

ലഖ്‌നൗ: ഉത്തർപ്രദേശിൽ നടപ്പിലാക്കിയ പ്രത്യേക സമഗ്ര പരിഷ്കരണത്തിന് (SIR) പിന്നാലെ പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിൽ നിന്ന് ഏകദേശം 2.89 കോടി വോട്ടർമാരെ ഒഴിവാക്കി. ഇത്രയധികം പേരെ പട്ടികയിൽ നിന്ന് നീക്കം ചെയ്യുന്നത് രാജ്യത്തെ തന്നെ ആദ്യ സംഭവമാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
സംസ്ഥാനത്തെ ആകെ 15.44 കോടി വോട്ടർമാരിൽ നിന്ന് 2.89 കോടി പേരെ ഒഴിവാക്കിയതോടെ വോട്ടർമാരുടെ എണ്ണം 12.55 കോടിയായി കുറഞ്ഞു. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ (സിഇഒ) നവ്ദീപ് റിൻവയാണ് വാർത്താ സമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്.
2.57 കോടി പേർ (14.06%) സ്ഥിരമായി താമസം മാറിയവരോ പരിശോധനാ സമയത്ത് ഇല്ലാത്തവരോ ആണ്. 25.47 ലക്ഷം പേർ ഒന്നിലധികം സ്ഥലങ്ങളിൽ വോട്ട് ഉള്ളവരായി കണ്ടെത്തി. അതേസമയം , വോട്ടർമാരെ ഒഴിവാക്കിയ നടപടിക്കെതിരെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി രംഗത്തെത്തി. ബിജെപി ഐടി സെൽ വികസിപ്പിച്ചെടുത്ത ആപ്ലിക്കേഷനാണ് ഈ 'ശുദ്ധീകരണത്തിന്' പിന്നിലെന്ന് മമത ആരോപിച്ചു. വോട്ടർ പട്ടികയിൽ കൃത്രിമം കാട്ടി പ്രതിപക്ഷ വോട്ടുകൾ നീക്കം ചെയ്യാനാണ് ശ്രമമെന്ന് ആരോപിച്ച് തൃണമൂൽ കോൺഗ്രസ് സുപ്രീം കോടതിയെ സമീപിച്ചു.
സംസ്ഥാനത്തെ 75 ജില്ലകളിലെയും 403 നിയമസഭാ മണ്ഡലങ്ങളിലെയും വോട്ടർമാരെ ബാധിക്കുന്നതാണ് ഈ നടപടി. രാഷ്ട്രീയ പ്രത്യാഘാതങ്ങൾ ഭയന്ന് പ്രതിപക്ഷ പാർട്ടികൾ ഈ കണക്കുകളെ അതീവ ഗൗരവത്തോടെയാണ് വീക്ഷിക്കുന്നത്.