അലിഗഡ്: സർക്കാർ സ്കൂളിലെ പ്രഭാത അസംബ്ലിയിൽ ദേശീയ ഗാനവും വന്ദേമാതരവും ആലപിക്കുന്നതിനെ എതിർത്തെന്ന് ആരോപിച്ച് ഉത്തർപ്രദേശിലെ അലിഗഡ് ജില്ലയിൽ അധ്യാപകനെ സസ്പെൻഡ് ചെയ്തു. ഷാഹ്പൂർ അപ്പർ പ്രൈമറി സ്കൂളിലെ അധ്യാപകനായ ഷംഷുൽ ഹസനെയാണ് സസ്പെൻഡ് ചെയ്തത്.(UP government suspends school teacher for allegedly opposing singing of national anthem in school assembly)
സ്കൂളിലെ പ്രഭാത അസംബ്ലിയിൽ ദേശീയഗാനം ചൊല്ലാൻ വിസമ്മതിക്കുകയും ഇത് ചൊല്ലുന്നതിനെ എതിർക്കുകയും ചെയ്തുവെന്നാണ് അധ്യാപകനെതിരെയുള്ള പരാതി. അധ്യാപകൻ്റെ ഈ പെരുമാറ്റം ദേശീയ ചിഹ്നങ്ങളോടുള്ള അനാദരവാണെന്ന് വിലയിരുത്തിയാണ് അധികൃതർ നടപടിയെടുത്തത്.
അലിഗഡിലെ ബേസിക് എജ്യുക്കേഷൻ ഓഫീസർ (ബി.എസ്.എ.) രാകേഷ് കുമാർ സിംഗ് അധ്യാപകനെ ഉടൻ സസ്പെൻഡ് ചെയ്യാൻ ഉത്തരവിട്ടു. അധ്യാപകൻ്റെ പെരുമാറ്റം സർക്കാർ ജീവനക്കാരന് ചേർന്നതല്ലെന്നും, ഇത് തൊഴിൽപരമായ ധാർമ്മികതയുടെ ലംഘനമാണെന്നും, വിദ്യാർത്ഥികൾക്ക് തെറ്റായ സന്ദേശം നൽകുന്നതാണെന്നും ബി.എസ്.എ. വിലയിരുത്തി.
സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിശദമായ അന്വേഷണം നടത്താൻ ബ്ലോക്ക് എജ്യുക്കേഷൻ ഓഫീസർക്ക് നിർദേശം നൽകി. റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ കൂടുതൽ അച്ചടക്ക നടപടികൾ സ്വീകരിക്കുമെന്നും ബി.എസ്.എ. വ്യക്തമാക്കി.
സ്കൂൾ അസംബ്ലിയിൽ ദേശീയ ഗാനവും വന്ദേമാതരവും ആലപിക്കുന്നതിൽ എല്ലാ ജില്ലയിലെയും അധ്യാപകർ പങ്കെടുക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശം നൽകി. ഇത് വിദ്യാർത്ഥികളിൽ ബഹുമാനം, ഐക്യം, രാജ്യസ്നേഹം എന്നിവ വളർത്തുമെന്നും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.