ന്യൂഡൽഹി: ഉന്നാവ് പീഡനക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട മുൻ ബിജെപി നേതാവ് കുൽദീപ് സിംഗ് സെൻഗറിന് ഡൽഹി ഹൈക്കോടതി ജാമ്യം അനുവദിച്ചു. സെൻഗറിന്റെ ശിക്ഷ നടപ്പാക്കുന്നത് കോടതി മരവിപ്പിച്ചു. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജിയിൽ ജസ്റ്റിസുമാരായ സുബ്രഹ്മണ്യം പ്രസാദ്, ഹരീഷ് വൈദ്യനാഥൻ ശങ്കർ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്.(Unnao rape case, Survivor protest in front of India Gate)
അപ്പീലിൽ അന്തിമ തീരുമാനം വരുന്നത് വരെയാണ് ജാമ്യം. ഇയാൾ അതിജീവിത താമസിക്കുന്ന സ്ഥലത്തിന്റെ 5 കിലോമീറ്റർ പരിധിയിൽ പ്രവേശിക്കാൻ പാടില്ല. ഡൽഹിയിൽ തന്നെ തുടരണം. എല്ലാ തിങ്കളാഴ്ചയും അടുത്തുള്ള പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യണം. അതിജീവിതയെയോ കുടുംബത്തെയോ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ ശ്രമിക്കരുത്. വ്യവസ്ഥകൾ ലംഘിച്ചാൽ ജാമ്യം ഉടൻ റദ്ദാക്കും.
ഹൈക്കോടതി വിധിക്കെതിരെ അതിജീവിത കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി. ബുധനാഴ്ച രാത്രി ഇന്ത്യാ ഗേറ്റിന് സമീപം അതിജീവിതയും ബന്ധുവും പ്രതിഷേധം സംഘടിപ്പിച്ചു. 2017-ലാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സെൻഗർ പീഡനത്തിനിരയാക്കിയത്. 2019-ൽ വിചാരണക്കോടതി ഇയാൾക്ക് ജീവപര്യന്തം തടവും 25 ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു.