ലഖ്നൗ: ഉന്നാവ് പീഡനക്കേസിലെ പ്രതി കുൽദീപ് സിംഗ് സെൻഗാറിന്റെ മകൾ ഉന്നയിച്ച ആരോപണങ്ങൾക്കെതിരെ അതിജീവിത. തന്നെയും കുടുംബത്തെയും വീണ്ടും അപമാനിക്കാനാണ് സെൻഗാറിന്റെ കുടുംബം ശ്രമിക്കുന്നതെന്ന് അതിജീവിത പ്രതികരിച്ചു. അവർ ഉയർത്തുന്ന വാദങ്ങൾ എന്തുകൊണ്ട് വിചാരണ വേളയിൽ കോടതിയിൽ ഉന്നയിച്ചില്ലെന്നും അതിജീവിത ചോദിച്ചു.(Unnao rape case Survivor against Kuldeep Singh Sengar's daughter)
സെൻഗാറിന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ച ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അതൃപ്തി പ്രകടിപ്പിച്ച് അവർ കത്തെഴുതിയത്. കഴിഞ്ഞ എട്ടു വർഷമായി തന്റെ കുടുംബം കടുത്ത മാനസിക സമ്മർദ്ദത്തിലൂടെയാണ് കടന്നുപോകുന്നത് എന്ന് സെൻഗാറിൻ്റെ മകൾ പറയുന്നു.
അതിജീവിതയും മാധ്യമങ്ങളും ചേർന്ന് കോടതിയെ സമ്മർദ്ദത്തിലാക്കാൻ ശ്രമിക്കുന്നു. പീഡനം നടന്നുവെന്ന് പറയുന്ന സമയത്ത് അതിജീവിതയ്ക്ക് 18 വയസ്സ് പൂർത്തിയായിരുന്നു. മൊഴിയിലും എഫ്.ഐ.ആറിലും പരാതിയിലും പീഡനം നടന്ന സമയത്തെക്കുറിച്ച് മൂന്ന് വ്യത്യസ്ത കാര്യങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത് എന്ന് അവർ കൂട്ടിച്ചേർത്തു.
ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും തന്റെ കുടുംബത്തെ വീണ്ടും തകർക്കാനുള്ള ശ്രമമാണിതെന്നും അതിജീവിത പറഞ്ഞു. കുടുംബത്തിന് നേരെ നിരന്തരമായ ഭീഷണിയുണ്ടെന്നും അവർ വ്യക്തമാക്കി. പ്രസ്താവനകളും കുടുംബം നേരിടുന്ന ഭീഷണികളും സുപ്രീംകോടതിയുടെ ശ്രദ്ധയിൽപ്പെടുത്താനാണ് അതിജീവിതയുടെ തീരുമാനം.