ന്യൂഡൽഹി: ഉന്നാവോ പീഡനക്കേസിൽ മുൻ ബിജെപി എംഎൽഎ കുൽദീപ് സിംഗ് സെൻഗറിന്റെ ജീവപര്യന്തം തടവ് ഡൽഹി ഹൈക്കോടതി മരവിപ്പിച്ച സംഭവത്തിൽ സുപ്രീംകോടതിയെ സമീപിക്കുമെന്ന് അതിജീവിതയുടെ മാതാവ്. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി സെൻഗർ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി. (Unnao rape case, Mother of survivor to move to Supreme Court for justice)
ഹൈക്കോടതി വിധി പുറത്തുവന്നതിന് പിന്നാലെ ശനിയാഴ്ച രാത്രി ഡൽഹി ഇന്ത്യാ ഗേറ്റിന് സമീപം അതിജീവിത പ്രതിഷേധവുമായി രംഗത്തെത്തി. തുടർന്ന് സ്ഥലത്തെത്തിയ പോലീസ് അതിജീവിതയെയും ബന്ധുവിനെയും കസ്റ്റഡിയിലെടുത്ത് നീക്കി. പിന്നീട് ഇവരെ ഡൽഹിയിലെ വസതിയിലേക്ക് മാറ്റിയതായി പോലീസ് അറിയിച്ചു. സുപ്രീംകോടതിയിൽ നിന്ന് തങ്ങൾക്ക് നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അതിജീവിതയുടെ മാതാവ് പറഞ്ഞു.
ശിക്ഷയ്‌ക്കെതിരെയുള്ള അപ്പീലിൽ അന്തിമ തീരുമാനം ആകുന്നത് വരെയാണ് ഹൈക്കോടതി ശിക്ഷ മരവിപ്പിച്ചത്. എന്നാൽ കടുത്ത നിബന്ധനകളാണ് കോടതി മുൻപോട്ടു വെച്ചിട്ടുള്ളത്. അതിജീവിത താമസിക്കുന്ന സ്ഥലത്തിന്റെ 5 കിലോമീറ്റർ ചുറ്റളവിൽ പ്രവേശിക്കരുത്.അതിജീവിതയെയോ കുടുംബത്തെയോ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ പാടില്ല. എല്ലാ തിങ്കളാഴ്ചയും അടുത്തുള്ള പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യണം.