ന്യൂഡൽഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാർ ധാരണയെ സ്വാഗതം ചെയ്ത് കേന്ദ്രമന്ത്രിമാർ. കരാർ യാഥാർത്ഥ്യമാകുന്നതോടെ രാജ്യത്തെ ഉൽപ്പാദന മേഖലയ്ക്കും തൊഴിലവസരങ്ങൾക്കും വലിയ ഉണർവ് ലഭിക്കുമെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഉൾപ്പെടെയുള്ളവർ പ്രതികരിച്ചു. എന്നാൽ, കരാറിലെ സുതാര്യതയെ ചോദ്യം ചെയ്ത് കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്.(Union ministers including S Jaishankar welcome India-US trade deal)
കരാർ രാജ്യത്തെ ‘മെയ്ക്ക് ഇൻ ഇന്ത്യ’ പദ്ധതികളെ കൂടുതൽ ശക്തിപ്പെടുത്തും, ഇത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സഹായിക്കുമെന്നാണ് എസ് ജയശങ്കർ പറഞ്ഞത്. ഇന്ത്യൻ ഉൽപ്പന്നങ്ങളെ സംബന്ധിച്ചിടത്തോളം ഇതൊരു സന്തോഷവാർത്തയാണ് എന്നാണ് നിർമ്മല സീതാരാമൻ്റെ പ്രതികരണം. ഇരു രാജ്യങ്ങളിലെയും ജനങ്ങൾക്ക് കരാറിന്റെ പ്രയോജനം ലഭിക്കും. നരേന്ദ്ര മോദിയുടെയും ട്രംപിന്റെയും നേതൃത്വം ഇതിൽ നിർണ്ണായകമായി എന്നും അവർ പറഞ്ഞു.
പരസ്പര വളർച്ചയ്ക്കും ശക്തമായ വ്യാപാര ബന്ധങ്ങൾക്കും കരാർ വഴിയൊരുക്കുമെന്ന് അമിത് ഷാ പറഞ്ഞു. ചരിത്രപരമായ നേട്ടമാണിത് എന്നും ഷാ കൂട്ടിച്ചേർത്തു. ആഴമേറിയ സാമ്പത്തിക സഹകരണത്തിന്റെ പുതിയ അധ്യായമാണിതെന്ന് രാജ്‌നാഥ് സിംഗ് വിശേഷിപ്പിച്ചു. കരാർ പ്രഖ്യാപനത്തിൽ യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പുലർത്തുന്ന ആധിപത്യത്തെ കോൺഗ്രസ് കടന്നാക്രമിച്ചു. അമേരിക്കയ്ക്കായി ഇന്ത്യൻ വിപണി പൂർണ്ണമായും തുറന്നു നൽകുന്നത് കർഷകർക്കും ചെറുകിട വ്യാപാരികൾക്കും വലിയ പ്രതിസന്ധിയുണ്ടാക്കുമെന്ന് കോൺഗ്രസ് ആരോപിച്ചു. റഷ്യയ്ക്ക് പകരം അമേരിക്കയിൽ നിന്നും വെനിസ്വേലയിൽ നിന്നും എണ്ണ വാങ്ങാനുള്ള വ്യവസ്ഥ അംഗീകരിച്ചിട്ടുണ്ടോ എന്ന് സർക്കാർ വ്യക്തമാക്കണമെന്നും പാർട്ടി ആവശ്യപ്പെട്ടു.

