ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ പി എം ശ്രീ പദ്ധതിയിൽ കേരളം ധാരണാപത്രത്തിൽ ഒപ്പിടുന്നതിൽ സിപിഎം രാജ്യസഭാ എംപി ജോൺ ബ്രിട്ടാസ് നിർണായക പങ്ക് വഹിച്ചതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ വെളിപ്പെടുത്തി. രാജ്യസഭയിലായിരുന്നു കേന്ദ്രമന്ത്രിയുടെ ഈ വെളിപ്പെടുത്തൽ.(Union Minister congratulates John Brittas MP for being a bridge between the Centre and the State in the PM SHRI scheme)
പി എം ശ്രീ പദ്ധതിയിൽ കേന്ദ്രത്തിനും സംസ്ഥാനത്തിനുമിടയിൽ പാലമായി പ്രവർത്തിച്ചത് ജോൺ ബ്രിട്ടാസ് എംപിയാണെന്ന് ധർമ്മേന്ദ്ര പ്രധാൻ വ്യക്തമാക്കി. അക്കാര്യത്തിൽ ബ്രിട്ടാസിനെ അഭിനന്ദിക്കുന്നുവെന്നും കേന്ദ്രമന്ത്രി സഭയിൽ പറഞ്ഞു. പി എം ശ്രീ പദ്ധതിയിൽ കേന്ദ്രവുമായി സർവസമ്മതത്തോടെയാണ് കേരളം ധാരണാപത്രത്തിൽ ഒപ്പിട്ടതെന്നും, കേരളത്തിലെ വിദ്യാഭ്യാസ മന്ത്രി തന്നെ നേരിട്ട് കണ്ട് സമ്മതം അറിയിച്ചിരുന്നുവെന്നും കേന്ദ്രമന്ത്രി വിവരിച്ചു. എന്നാൽ പിന്നീട് എന്ത് സംഭവിച്ചു എന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"ആശയക്കുഴപ്പം ഉണ്ടാക്കിയത് സംസ്ഥാന സർക്കാർ തന്നെയാണ്," എന്നും ധർമ്മേന്ദ്ര പ്രധാൻ കുറ്റപ്പെടുത്തി. കേന്ദ്ര സർക്കാരിന്റെ വിദ്യാഭ്യാസ പദ്ധതിയായ പി എം ശ്രീയിൽ ചേരില്ലെന്നായിരുന്നു കേരളം ആദ്യം സ്വീകരിച്ച നിലപാട്. എന്നാൽ, കഴിഞ്ഞ ഒക്ടോബറിൽ ഘടകകക്ഷികൾ പോലും അറിയാതെ പദ്ധതിയിൽ ചേരുന്നതായി കേരള സർക്കാർ കേന്ദ്രത്തെ അറിയിച്ചു
എന്നാൽ, സിപിഐ അടക്കമുള്ള ഘടകകക്ഷികൾ ശക്തമായ എതിർപ്പ് ഉന്നയിച്ചതോടെ പദ്ധതിയിൽ നിന്ന് പിന്മാറുന്നതായി കേരളം കേന്ദ്രത്തിന് കത്തയക്കുകയായിരുന്നു. മന്ത്രിസഭാ യോഗത്തിൽ സിപിഐ മന്ത്രിമാർ ഉയർത്തിയ ശക്തമായ എതിർപ്പിനെ തുടർന്നാണ് മുഖ്യമന്ത്രി തന്നെ പദ്ധതിയിൽ നിന്ന് പിന്മാറുന്ന കാര്യം വ്യക്തമാക്കിയത്. പദ്ധതിയുമായി ബന്ധപ്പെട്ട് ഇടത് മുന്നണിയിലോ, സിപിഎമ്മിലോ, മന്ത്രിസഭയിലോ ചർച്ചയോ അറിവോ ഇല്ലാതെയാണ് വിദ്യാഭ്യാസ വകുപ്പ് ഒപ്പിട്ടതെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇത് സിപിഐയും സിപിഎമ്മും തമ്മിൽ തർക്കത്തിന് കാരണമായി.
സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയ്ക്ക് കേന്ദ്രത്തിന്റെ സാമ്പത്തിക സഹായം ലഭ്യമാക്കാനാണ് ഒപ്പിട്ടതെന്നും എന്നാൽ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കില്ലെന്നും സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നേരത്തെ വാദിച്ചിരുന്നു.