
ജബൽപൂർ: യു.പി.ഐ. (UPI) പേയ്‌മെന്റ് പരാജയപ്പെട്ടതിനെ ചൊല്ലി റെയിൽവേ പ്ലാറ്റ്‌ഫോമിൽ ട്രെയിൻ യാത്രക്കാരനെ സമൂസ വിൽപനക്കാരൻ പിടിച്ചുവെച്ച് മർദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. മധ്യപ്രദേശിലെ ജബൽപൂർ റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോം നമ്പർ 5-ലാണ് മനുഷ്യത്വരഹിതമായ സംഭവം അരങ്ങേറിയത്.
ഒക്ടോബർ 17 വെള്ളിയാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് യാത്രക്കാരനും കച്ചവടക്കാരനും തമ്മിലുള്ള തർക്കം കയ്യാങ്കളിയിലേക്ക് മാറിയത്.ട്രെയിനിൽ നിന്നിറങ്ങിയ യാത്രക്കാരൻ കച്ചവടക്കാരനിൽ നിന്ന് സമൂസ വാങ്ങി. തുടർന്ന് യു.പി.ഐ. വഴി പണമടയ്ക്കാൻ ശ്രമിച്ചെങ്കിലും ഇടപാട് പരാജയപ്പെട്ടു.
ട്രെയിൻ നീങ്ങാൻ തുടങ്ങിയപ്പോൾ, യുവാവ് സമൂസ തിരികെ നൽകി വേഗത്തിൽ ട്രെയിനിൽ കയറാൻ ശ്രമിച്ചു.
എന്നാൽ, കച്ചവടക്കാരൻ യുവാവിനെ തടഞ്ഞുനിർത്തി കോളറിൽ പിടിച്ച് പണം ആവശ്യപ്പെട്ട് മർദ്ദിക്കാൻ തുടങ്ങി.
ട്രെയിൻ പോകുന്നതിൽ ഭയന്ന യുവാവ്, പണത്തിന് പകരമായി കയ്യിലുണ്ടായിരുന്ന സ്മാർട്ട് വാച്ച് ഊരി കച്ചവടക്കാരന് നൽകി. സ്മാർട്ട് വാച്ച് കൈപ്പറ്റിയ ശേഷം, ഇയാൾ രണ്ട് പ്ലേറ്റ് സമൂസ യുവാവിന് നൽകി പോകാൻ അനുവദിക്കുകയായിരുന്നു. യുവാവ് ഉടൻ ട്രെയിനിൽ കയറി രക്ഷപ്പെട്ടു.
വീഡിയോ വൈറലായതോടെ കച്ചവടക്കാരനെതിരെ സമൂഹമാധ്യമങ്ങളിൽ വലിയ വിമർശനമാണ് ഉയർന്നത്. അക്രമം നടത്തിയ ഇയാൾക്കെതിരെ റെയിൽവേ അധികൃതർ ഉടൻ നടപടി സ്വീകരിക്കണമെന്നും പലരും ആവശ്യപ്പെട്ടു.