കാൺപൂർ: ഉത്തർപ്രദേശിലെ ഉന്നാവോ സപ്രു സ്റ്റേഡിയത്തിൽ നടന്ന ക്രിക്കറ്റ് മത്സരത്തിനിടെയുണ്ടായ തേനീച്ച ആക്രമണത്തിൽ മുതിർന്ന അമ്പയർ മാണിക് ഗുപ്ത (65) അന്തരിച്ചു (Umpire Manik Gupta Bee Attack Death). ബുധനാഴ്ച ഉച്ചയ്ക്ക് കാൺപൂർ ക്രിക്കറ്റ് അസോസിയേഷന്റെ കീഴിലുള്ള അണ്ടർ-13 ലീഗ് മത്സരത്തിനിടെയായിരുന്നു അപകടം ഉണ്ടായത്. തേനീച്ചക്കൂട്ടത്തിന്റെ ആക്രമണത്തിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വീണുപോയ മാണിക് ഗുപ്തയ്ക്ക് നൂറിലധികം തവണ കുത്തേറ്റതായാണ് റിപ്പോർട്ടുകൾ.
കെഡിഎംഎ ലീഗിൽ വൈഎംസിസിയും പാരാമൗണ്ടും തമ്മിലുള്ള മത്സരം പുരോഗമിക്കവേയാണ് മൈതാനത്തിന് അരികിലെ മരത്തിൽ നിന്നും തേനീച്ചക്കൂട്ടം ഇരച്ചെത്തിയത്. വെളുത്ത വസ്ത്രം ധരിച്ചിരുന്ന അമ്പയർമാരെയാണ് തേനീച്ചകൾ പ്രധാനമായും ലക്ഷ്യം വെച്ചത്. പ്രായക്കൂടുതൽ കാരണം മാണിക് ഗുപ്തയ്ക്ക് വേഗത്തിൽ ഓടി രക്ഷപ്പെടാൻ സാധിച്ചില്ല. ഗ്രൗണ്ടിൽ വീണ അദ്ദേഹത്തിന് പത്ത് മിനിറ്റോളം നീണ്ടുനിന്ന ആക്രമണത്തിൽ കഠിനമായി കുത്തേറ്റു. ഉടനടി ആശുപത്രിയിൽ എത്തിച്ചെങ്കിലും ഹൃദയസംബന്ധമായ അസുഖങ്ങൾ ഉണ്ടായിരുന്ന അദ്ദേഹത്തിന്റെ നില വഷളാവുകയും തുടർന്ന് കാൺപൂരിലെ കാർഡിയോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ വെച്ച് മരണം സംഭവിക്കുകയുമായിരുന്നു.
കാൺപൂർ ക്രിക്കറ്റ് അസോസിയേഷനിൽ കഴിഞ്ഞ 30 വർഷമായി അമ്പയറായി സേവനമനുഷ്ഠിച്ചിരുന്ന മാണിക് ഗുപ്ത പ്രാദേശിക ക്രിക്കറ്റിലെ സുപരിചിതമായ മുഖമായിരുന്നു. ആക്രമണത്തിൽ മറ്റൊരു അമ്പയറായ ജഗദീഷ് ശർമ്മയ്ക്കും പന്ത്രണ്ടോളം കുട്ടികൾക്കും കുത്തേറ്റെങ്കിലും ഇവരുടെ പരിക്ക് ഗുരുതരമല്ല. മൃതദേഹം പോസ്റ്റ്മോർട്ടം നടത്താതെ തന്നെ ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. വ്യാഴാഴ്ച ഭഗവത് ദാസ് ഘട്ടിൽ നടന്ന സംസ്കാര ചടങ്ങിൽ കായിക ലോകത്തെ നിരവധി പ്രമുഖർ പങ്കെടുത്തു. ക്രിക്കറ്റിനോട് തികഞ്ഞ അർപ്പണബോധം പുലർത്തിയിരുന്ന ഒരു വ്യക്തിത്വത്തെയാണ് മാണിക് ഗുപ്തയുടെ നിര്യാണത്തിലൂടെ നഷ്ടമായതെന്ന് കെസിഎ ചെയർമാൻ സഞ്ജയ് കപൂർ അനുശോചിച്ചു.

