ഡൽഹി : ഡൽഹി കലാപത്തിലെ ഗൂഢാലോചന കേസിൽ ജാമ്യം നിഷേധിച്ചുകൊണ്ടുള്ള ദില്ലി ഹൈക്കോടതി ഉത്തരവിന്റെ വിശദാംശങ്ങൾ പുറത്ത്. ഉമറിന്റെയും ഷർജീലിന്റെയും പങ്ക് ഗുരുതരമാണെന്ന് ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു. ഇവർ വർഗീയ സ്വഭാവമുള്ള പ്രകോപനകരമായ പ്രസംഗങ്ങൾ നടത്തി. ഇത് പ്രഥമ ദൃഷ്ട്യ ഗുരുതരം എന്ന് ഡൽഹി ഹൈക്കോടതി പറഞ്ഞു.
ജയിൽവാസവും വിചാരണ വൈകുന്നതും ജാമ്യത്തിന് കാരണമല്ലെന്നും എല്ലാ കേസുകളിലും ഇത് കണക്കിലെടുക്കാനാകില്ലെന്നും ഉത്തരവിൽ പറയുന്നു. നിയന്ത്രണമില്ലാത്ത പ്രതിഷേധം അനുവദനീയമല്ല. വർഗീയമായി ഒരു വിഭാഗത്തെ സംഘടിപ്പിക്കാൻ ശ്രമം നടത്തി. അക്രമത്തിനുള്ള ഗൂഢാലോചന അഭിപ്രായസ്വാതന്ത്യമല്ലെന്നും ജാമ്യം നിഷേധിച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവിൽ ചൂണ്ടിക്കാണിക്കുന്നു.
ഉമര്‍ ഖാലിദ്, ഷർജീൽ ഇമാം അടക്കമുള്ള എട്ട് പേരുടെ ജാമ്യാപേക്ഷയാണ് ദില്ലി ഹൈക്കോടതി ഇന്ന് തള്ളിയത്. സി എ എ വിരുദ്ധ സമരവും തുടർന്നുണ്ടായ ദില്ലി കലാപവുമായി ബന്ധപ്പെട്ട കേസുകളിലാണ് ഉമർ ഖാലിദും ഷാർജിൽ ഇമാമും ഉൾപ്പെടെയുള്ള എട്ട് വിദ്യാർത്ഥി സംഘടനാ പ്രവർത്തകരെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്യുന്നത്. അഞ്ച് വർഷമായി വിചാരണയില്ലാതെ തടവിലായിരുന്നു ഇവർ.