ധര്‍മസ്ഥലയിലെ രണ്ടാംഘട്ട പരിശോധനയില്‍ രണ്ട് തലയോട്ടികള്‍ കൂടി കണ്ടെത്തി|dharmasthala case
കർണാടക : ധര്‍മസ്ഥലയിലെ മുന്‍ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിലെ അന്വേഷണത്തില്‍ എസ്ഐടി സംഘം ഇന്നും അസ്ഥിഭാഗങ്ങൾ കണ്ടെത്തി. രണ്ട് തലയോട്ടികളും അസ്ഥിഭാഗങ്ങളുമാണു കണ്ടെത്തിയത്. നിലത്ത് ചിതറിക്കിടക്കുന്ന നിലയിലായിരുന്നു ഇവ.
ശുചീകരണ തൊഴിലാളി ചിന്നയ്യ മൃതദേഹം കുഴിച്ചിടുന്നത് കണ്ടെന്ന പരിസരവാസികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ബെംഗളഗുഡ്ഡെ വനത്തിൽ നടത്തിയ പരിശോധനയിൽ 5 തലയോട്ടികളും നൂറോളം അസ്ഥിഭാഗങ്ങളും കണ്ടെത്തിയിരുന്നു. ഇവയും നിലത്ത് ചിതറിക്കിടക്കുന്ന നിലയിലായിരുന്നു.
മൃതദേഹ ഭാഗങ്ങൾ കൂടാതെ കയർ, വോക്കിങ് സ്റ്റിക്, വിഷം സൂക്ഷിച്ചുവെന്നു കരുതുന്ന കുപ്പി, തിരിച്ചറിയൽ കാർഡ് എന്നു കരുതുന്ന വസ്തു എന്നിവയും കണ്ടെത്തിയതായാണ് വിവരം. ഈ പ്രദേശത്തു നിന്നാണ് 2012ൽ കൊല്ലപ്പെട്ട സൗജന്യയുടെ മാതൃസഹോദരൻ വിറ്റൽ ഗൗഡ തലയോട്ടി കണ്ടെത്തി മുൻ ശുചീകരണത്തൊഴിലാളി ചിന്നയ്യയ്ക്ക് നൽകിയത്.ലഭിച്ച അസ്ഥി ഭാഗങ്ങൾ ഫൊറൻസിക് പരിശോധനയ്ക്ക് ബെംഗളൂരുവിലേക്ക് അയച്ചു.