ചെന്നൈ : തമിഴ്‌നാട്ടിലെ ചെന്നൈയിൽ നിന്ന് 400 കിലോമീറ്റർ അകലെ ടി.വി.കെ നേതാവും നടനുമായ വിജയ്‌യുടെ പ്രചാരണ പരിപാടിക്കിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബാംഗങ്ങളെ കാണാൻ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ഞായറാഴ്ച പുലർച്ചെ കരൂരിലെത്തി. ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി അഗാധമായ ദുഃഖം രേഖപ്പെടുത്തി. (TVK Vijay rally Stampede Live updates)
മരിച്ചവരേയും പരിക്കേറ്റവരേയും കണ്ട ശേഷം മുഖ്യമന്ത്രി സ്റ്റാലിൻ മാധ്യമങ്ങളോട് പറഞ്ഞു, "ഞാനിവിടെ വളരെ ദുഃഖത്തോടെയാണ് നിൽക്കുന്നത്, കരൂരിൽ നടന്ന ദാരുണമായ അപകടം എനിക്ക് വിവരിക്കാൻ കഴിയില്ല. ഇന്നലെ വൈകിട്ട് 7.45 ന് ചെന്നൈയിൽ ഉദ്യോഗസ്ഥരുമായി സംസാരിക്കുന്നതിനിടെയാണ് കാരൂരിൽ ഇത്തരമൊരു സംഭവം നടന്നുവെന്ന വാർത്ത അറിഞ്ഞത്. മരണസംഖ്യയെക്കുറിച്ചുള്ള വാർത്ത കേട്ടപ്പോൾ ഞാൻ കരൂരിലേക്ക് പോകാൻ അടുത്തുള്ള മന്ത്രിമാരോട് നിർദ്ദേശിച്ചു."
അതേസമയം, വിജയ്‌യുടെ കരൂരിലെ പൊതുറാലിയിൽ ഉണ്ടായ അപകടം നടൻ എത്താൻ വൈകിയതിനാലാണെന്ന് തമിഴ്‌നാട് ഡിജിപി ജി വെങ്കിട്ടരാമൻ. വേദിയിൽ തടിച്ചുകൂടിയ ജനക്കൂട്ടം, ആവശ്യത്തിന് ഭക്ഷണവും വെള്ളവുമില്ലാതെ കത്തുന്ന വെയിലിൽ മണിക്കൂറുകളോളം കാത്തുനിന്നെന്നും ദാരുണമായ സംഭവത്തിൽ 39 പേർ മരിക്കാനിടയായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഉച്ചയ്ക്ക് 12 മണിയോടെ അദ്ദേഹം മീറ്റിംഗ് വേദിയിൽ എത്തുമെന്ന് വിജയുടെ ടിവികെ പാർട്ടിയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ സൂചിപ്പിച്ചതിനെത്തുടർന്ന് തിരക്ക് അനുഭവപ്പെട്ടതായി അദ്ദേഹം പറഞ്ഞു."ഉച്ചകഴിഞ്ഞ് 3 മണി മുതൽ രാത്രി 10 മണി വരെയുള്ള സമയത്താണ് (മീറ്റിങ്ങിന്) അനുമതി തേടിയത്. 12 മണിക്ക് വരുമെന്ന് TVK ട്വിറ്റർ അക്കൗണ്ട് അറിയിച്ചു. രാവിലെ 11 മണി മുതൽ ജനക്കൂട്ടം വന്നു തുടങ്ങി. രാത്രി 7.40 ന് അദ്ദേഹം വന്നു. കടുത്ത വെയിലിൽ ആളുകൾക്ക് ആവശ്യത്തിന് ഭക്ഷണവും വെള്ളവുമില്ലായിരുന്നു."
തിക്കിലും തിരക്കിലും പെട്ട് ജീവൻ നഷ്ടപ്പെട്ടവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് ശേഷം കുടുംബാംഗങ്ങൾക്ക് വിട്ടുകൊടുത്തു. ഇന്നലെ ടിവികെ തലവനും നടനുമായ വിജയ്‌യുടെ പൊതുപരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 39 പേർ മരിച്ചുവെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പറഞ്ഞു.