
ന്യൂഡൽഹി: ബി.ജെ.പി എം.പി അഭിജിത് ഗംഗോപാധ്യായ പ്രകോപിപ്പിച്ചതാണ് വഖഫ് ജെ.പി.സി യോഗത്തിൽ വെള്ളക്കുപ്പി പൊട്ടിക്കാൻ കാരണമായതെന്നും ചെയർപേഴ്സൺ ജഗദാംബിക പാലിനെ പൊട്ടിയ കുപ്പികൊണ്ട് എറിയാൻ താനുദ്ദേശിച്ചിരുന്നില്ലെന്നും തൃണമൂൽ കോൺഗ്രസ് നേതാവ് കല്യാൺ ബാനർജി. പാർലമെന്റിനെയും പാർലമെന്റ് സമിതികളെയും ആദരിക്കുന്നയാളാണ് താനെന്നും സംഭവത്തിൽ ക്ഷമാപണം നടത്തുകയാണെന്നും മുതിർന്ന അഭിഭാഷകൻകൂടിയായ കല്യാൺ ബാനർജി വ്യക്തമാക്കി. കഴിഞ്ഞയാഴ്ച നടന്ന സംഭവത്തെതുടർന്ന് കല്യാൺ ബാനർജിയെ സസ്പെൻഡ് ചെയ്ത സാഹചര്യത്തിലാണ് അദ്ദേഹം സമിതിക്ക് വിശദീകരണം നൽകിയത്.
തന്റെ സംസാരം തടസ്സപ്പെടുത്താൻ നോക്കിയ ബി.ജെ.പി എം.പിയുമായുണ്ടായ വാക്കേറ്റത്തിനിടയിൽ മുന്നിലുണ്ടായിരുന്ന വെള്ളക്കുപ്പി അടിച്ച് പൊട്ടിച്ച് കല്യാൺ ബാനർജി ചെയർപേഴ്സണെ എറിഞ്ഞുവെന്നായിരുന്നു ബി.ജെ.പി എം.പിമാരുടെ ആരോപണം. സംഭവത്തെ തുടർന്ന് അദ്ദേഹത്തെ സഭയിൽനിന്ന് സസ്പെൻഡ് ചെയ്യണമെന്നും ബി.ജെ.പി എം.പിമാർ ആവശ്യപ്പെട്ടു.