ന്യൂഡൽഹി: യുഎസും ഇന്ത്യയും തമ്മിൽ ഉടൻ വ്യാപാര കരാർ ഒപ്പുവയ്ക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. ദക്ഷിണ കൊറിയൻ സന്ദർശനത്തിനിടെയാണ് ട്രംപ് ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്. ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പദ്‌വ്യവസ്ഥകൾ തമ്മിലുള്ള കരാർ ഒപ്പിടുന്ന സമയത്തിന്റെ കാര്യത്തിൽ മാത്രമാണ് ഇനി തീരുമാനം ആകാനുള്ളതെന്നും ട്രംപ് പറഞ്ഞു.(Trade deal with India soon, Trump reiterates that he prevented nuclear war)
റഷ്യയിൽ നിന്ന് ഇന്ത്യ വിലക്കുറവിൽ എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങളും ട്രംപിന്റെ ഇരട്ടത്തീരുവയുമാണ് ഇരുരാജ്യങ്ങൾക്കുമിടയിലെ വ്യാപാര കരാർ വൈകാൻ കാരണമായത്.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള ബഹുമാനം ട്രംപ് പ്രകടിപ്പിച്ചു. "ഇന്ത്യയുമായി ഞാൻ വ്യാപാര കരാർ ഉണ്ടാക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഞങ്ങൾക്ക് വലിയ ബഹുമാനവും സ്നേഹവുമുണ്ട്. ഞങ്ങൾക്കിടയിൽ മികച്ച ബന്ധമുണ്ട്. പ്രധാനമന്ത്രി മോദി ഏറ്റവും സുന്ദരനായ വ്യക്തിയാണ്. അതുപോലെ തന്നെ അദ്ദേഹം കുറച്ച് കടുപ്പക്കാരനുമാണ്." – ട്രംപ് പറഞ്ഞു.
ഇന്ത്യയും പാകിസ്ഥാനും ആണവയുദ്ധത്തിലേക്ക് നീങ്ങുന്നത് താൻ ഇടപെട്ട് തടഞ്ഞെന്ന തന്റെ പഴയ വാദവും ട്രംപ് ഈ അവസരത്തിൽ ആവർത്തിച്ചു. "അവർ രണ്ടും ആണവയുദ്ധത്തിലേക്ക് നീങ്ങുകയായിരുന്നു. ഈ സാഹചര്യത്തിൽ വ്യാപാരക്കരാർ ഉണ്ടാക്കില്ലെന്ന് ഞാൻ മോദിയോടു പറഞ്ഞു. സംഘർഷം തുടങ്ങി രണ്ടു ദിവസത്തിനു പിന്നാലെ ഇന്ത്യയും പാകിസ്ഥാനും എന്നെ വിളിച്ചു. പിന്നാലെ ഇരുവരും യുദ്ധം നിർത്തി" – ട്രംപ് അവകാശപ്പെട്ടു.