പട്ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിലെ ആദ്യ ഘട്ട പോളിംഗിനായി നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന ദിവസമായിട്ടും മഹാസഖ്യത്തിലെ കക്ഷികൾ നേർക്കുനേർ പോരിൽ നിന്ന് പിന്മാറാൻ തയ്യാറായില്ല.(Today is the last day to withdraw nominations in Bihar)
ആർ.ജെ.ഡി. ഇന്ന് പുറത്തുവിട്ട സ്ഥാനാർത്ഥി പട്ടികയിൽ നാലിടത്ത് കോൺഗ്രസിനെതിരെ സ്ഥാനാർത്ഥികളുണ്ട്. തേജസ്വി യാദവ് ഉൾപ്പെടെ 143 സ്ഥാനാർത്ഥികളാണ് പട്ടികയിലുള്ളത്.
രണ്ട് മണ്ഡലങ്ങളിൽ തേജസ്വി മത്സരിച്ചേക്കുമെന്ന സൂചനയുണ്ടായിരുന്നെങ്കിലും, പട്ടികയിൽ രാഘോപൂരിൽ മാത്രമാണ് മത്സരിക്കുന്നത് എന്ന് പറയുന്നു. കഴിഞ്ഞ തവണത്തേക്കാൾ ഒരു സീറ്റ് കുറവിലാണ് ഇത്തവണ ആർ.ജെ.ഡി. മത്സരിക്കുന്നത്.
വൈശാലി, ലാൽഗഞ്ച്, സിക്കന്ത്ര, കഹൽഗാവ് സീറ്റുകളിലാണ് ഘടകകക്ഷിയായ കോൺഗ്രസിനെതിരെ ആർ.ജെ.ഡി.ക്ക് സ്ഥാനാർത്ഥികളുള്ളത്. കോൺഗ്രസ് സംസ്ഥാന അധ്യക്ഷനെതിരെ സ്ഥാനാർത്ഥിയുണ്ടാകുമെന്ന അഭ്യൂഹം പരന്നെങ്കിലും, അദ്ദേഹത്തിൻ്റെ കുടുംബ മണ്ഡലത്തിൽ ആരെയും നിർത്തിയിട്ടില്ല.
ആകെ 9 മണ്ഡലങ്ങളിലാണ് മഹാസഖ്യത്തിലെ പാർട്ടികൾ നേർക്കുനേർ മത്സരിക്കുന്നത്. മഹാസഖ്യത്തിലെ കക്ഷികൾ തമ്മിലുള്ള ഈ പോര് സഖ്യത്തെ മൂന്നാം സ്ഥാനത്താക്കുമെന്ന് തിരഞ്ഞെടുപ്പ് തന്ത്രജ്ഞനും ജൻസ്വരാജ് പാർട്ടി നേതാവുമായ പ്രശാന്ത് കിഷോർ പരിഹസിച്ചു. ആദ്യ ഘട്ട പോളിംഗിന് നാമനിർദേശ പത്രിക പിൻവലിക്കാനും രണ്ടാം ഘട്ടത്തിൽ പത്രിക സമർപ്പിക്കാനും ഇനി ഏതാനും മണിക്കൂറുകൾ മാത്രമാണ് ശേഷിക്കുന്നത്.