തിരുപ്പരങ്കുൺട്രം മലയിലെ ദീപം തെളിക്കൽ വിവാദത്തിൽ ഇന്ന് നിർണായകം: കോടതിയലക്ഷ്യ ഹർജി ഹൈക്കോടതിയിൽ | Lamp
ചെന്നൈ: തമിഴ്നാട് മധുരയിലെ തിരുപ്പരങ്കുൺട്രം മലയിലെ ദീപം തെളിക്കൽ വിഷയത്തിൽ രാഷ്ട്രീയ-നിയമ പോരാട്ടം മുറുകുന്നു. കോടതി അനുമതിയുടെ അടിസ്ഥാനത്തിൽ ദീപം തെളിക്കാൻ എത്തിയ ഹിന്ദു സംഘടനാ നേതാക്കളെ പോലീസ് തടഞ്ഞ സാഹചര്യത്തിൽ, മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിലെ ഇന്നത്തെ തുടർനടപടികൾ നിർണായകമാണ്.(Today is crucial in the controversy over lighting the lamp on Thiruparankundram Hill)
സിക്കന്ദർ ദർഗയുടെ അടുത്തുള്ള ദീപത്തൂണിൽ ദീപം തെളിക്കാത്തതിനെതിരായ കോടതിയലക്ഷ്യ ഹർജി മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഇന്ന് പരിഗണിക്കും. ഹിന്ദു മുന്നണി നേതാവിൻ്റെ ഹർജിയാണ് ജസ്റ്റിസ് ജി.ആർ. സ്വാമിനാഥനാണ് പരിഗണിക്കുന്നത്. ദീപത്തൂണിൽ ദീപം തെളിക്കണമെന്ന ഡിസംബർ ഒന്നിലെ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സർക്കാർ നൽകിയ റിട്ട് ഹർജി ഇന്ന് ഡിവിഷൻ ബെഞ്ചും പരിഗണിക്കുന്നുണ്ട്.
സിംഗിൾ ബെഞ്ച് ഉത്തരവിനെ തുടർന്ന് ഇന്നലെ രാത്രി ഏഴിന് മലയിലെത്തിയ ഹർജിക്കാരനെയും ബിജെപി നേതാക്കളെയും പോലീസ് തടഞ്ഞിരുന്നു. സ്ഥലത്തെത്തിയ ബിജെപി സംസ്ഥാന പ്രസിഡൻ്റ് നൈനാർ നാഗേന്ദ്രയെയും മറ്റ് ബിജെപി നേതാക്കളെയും പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഉത്തരവ് നടപ്പായോ എന്നറിയാൻ രാത്രി പത്തരയ്ക്ക് കോടതി വീണ്ടും കേസ് പരിഗണിക്കുമെന്ന് ജസ്റ്റിസ് സ്വാമിനാഥൻ അറിയിച്ചിരുന്നെങ്കിലും പിന്നീട് കേസ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
ഡിഎംകെ സർക്കാർ സുപ്രീം കോടതിയെ സമീപിക്കുന്നതും ആലോചിക്കുന്നുണ്ട്. ദീപം തെളിക്കുന്നത് എവിടെ വേണമെന്ന് 2014-ലെ കേസിൽ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടിട്ടുണ്ടെന്നും മറ്റൊരു ഉത്തരവും സർക്കാർ അംഗീകരിക്കില്ലെന്നും നിയമമന്ത്രി എസ്. രഘുപതി വ്യക്തമാക്കി. "തിരുപ്പരങ്കുൺട്രം മലയിലെ ഉച്ചി പിള്ളയാർ ക്ഷേത്രത്തിൽ മാത്രമാണ് ദീപം തെളിയിക്കേണ്ടതെന്നാണ് 2014-ലെ ഹൈക്കോടതി ഉത്തരവ്," രഘുപതി പറഞ്ഞു. സിക്കന്ദർ ദർഗയ്ക്ക് സമീപമുള്ള ദീപത്തൂണിൽ ദീപം തെളിയിക്കാനാകില്ലെന്ന നിലപാടിലാണ് സർക്കാർ.
മധുര തിരുപ്പരങ്കുൺട്രം ദീപം തെളിക്കലിന്റെ പേരിൽ ബിജെപിയും ആർഎസ്എസും തമിഴ്നാട്ടിൽ വർഗീയ രാഷ്ട്രീയത്തിന് ശ്രമിക്കുന്നതായി ഡിഎംകെ നേതാവ് കനിമൊഴി ആരോപിച്ചു. 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് വർഗീയ സംഘർഷം ഉണ്ടാക്കാൻ ബിജെപി ശ്രമിക്കുന്നുവെന്നാണ് ഡിഎംകെയുടെ നിലപാട്. അതേസമയം, വിഷയത്തിൽ വിജയ് അധ്യക്ഷനായ ടിവികെ നിലപാട് വ്യക്തമാക്കാത്തതിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രതിഷേധം ഉയരുന്നുമുണ്ട്.
