
മംഗളൂരു: ഉഡുപ്പി ജില്ലയിലെ ഉപ്പുണ്ട ഗ്രാമവാസികളായ ആയിരത്തിലേറെ പേരെ അവശനിലയിൽ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ ജലസംഭരണിയിൽ നിന്ന് പൊതു ടാപ്പുകളിലൂടെ വിതരണം ചെയ്ത മലിനജലം കുടിച്ചവർക്കാണ് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ബൈന്തൂർ താലൂക്കിലെ ഉപ്പുണ്ട ഗ്രാമപ്പഞ്ചായത്തിന്റെ പൈപ്പ് വെള്ളമാണ് ഗ്രാമീണർ ഉപയോഗിക്കുന്നത്. ഇവരിൽ കർകി കള്ളി, മഡിക്കൽ ഭാഗങ്ങളിലുള്ളവരാണ് ആ ശുപത്രികളിൽ കഴിയുന്നവരാണ് ഏറെയും. ചിലർ സുഖം പ്രാപിച്ചു വരുന്നുണ്ടെങ്കിലും ഗുരുതരാവസ്ഥയിൽ കഴിയുന്നവർ ഏറെയുണ്ടെന്ന് ഉഡുപ്പി ജില്ല ആരോഗ്യ ഓഫിസർ ഡോ. ഐ.പി.ഗഡദ് പറഞ്ഞു.
മൂന്ന് ദിവസമായി മുടങ്ങിയ ജലവിതരണം വെള്ളിയാഴ്ച വൈകീട്ടാണ് പുനഃസ്ഥാപിച്ചതെന്ന് മലിനജലം കൂടുതൽ ആരോഗ്യ പ്രശ്നം സൃഷ്ടിച്ച രണ്ട് വാർഡുകളിലെ അംഗങ്ങൾ പറഞ്ഞു. സംഭവത്തെത്തുടർന്ന് ജലവിതരണം നിർത്തി വെച്ചു.