മുംബൈ: ജോലി വാഗ്ദാനം ചെയ്ത് വിദേശത്തെത്തിച്ച് സൈബർ തട്ടിപ്പ് നടത്താൻ നിർബന്ധിതരായ 60 ഇന്ത്യക്കാരെ മ്യാൻമറിൽ നിന്ന് മഹാരാഷ്ട്ര സൈബർ പൊലീസ് രക്ഷപ്പെടുത്തി. സംഭവത്തിൽ ഒരു വിദേശിയടക്കം 5 ഇടനിലക്കാരെ അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ 3 എഫ്ഐആർ റജിസ്റ്റർ ചെയ്തിട്ടുണ്ട്. ജോലി വാഗ്ദാനം ചെയ്ത് റിക്രൂട്ട്മെന്റ് നടത്തുന്ന ചില ഏജൻസികളുടെ സഹായത്തോടെയാണ് സൈബർ പൊലീസ് തട്ടിപ്പു സംഘത്തെ പിടികൂടിയത്.
വെബ് സിരീസുകളിലും ടെലിവിഷൻ ഷോകളിലും അഭിനയിക്കുന്ന 'മാഡി' എന്നറിയപ്പെടുന്ന മനീഷ് ഗ്രെ, ആദിത്യ രവിചന്ദ്രൻ എന്നറിയപ്പെടുന്ന ടൈസൺ, രൂപ് നാരായൺ ഗുപ്ത, ജെൻസി റാണി, ചൈനീസ് വംശജനായ കസാകിസ്ഥാൻ പൗരൻ തളനിധി നുലാക്സി എന്നിവരാണ് അറസ്റ്റിലായത്. സൈബർ കുറ്റകൃത്യങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന സംഘത്തിന് ഇന്ത്യയിൽ രൂപം കൊടുക്കുകയായിരുന്നു തളനിധിയുടെ ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു.
സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട് തായ്‌ലൻഡിലും മറ്റ് ഏഷ്യൻ രാജ്യങ്ങളിലും മികച്ച ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്താണ് ആളുകളെ തട്ടിപ്പുസംഘം വലയിലാക്കുന്നത്. കെണിയിൽ വീഴുന്നവരെ ഇടനിലക്കാർ പാസ്പോർട്ട് എടുക്കാൻ സഹായിക്കും. വിമാനടിക്കറ്റുകളും എടുത്ത് കൊടുക്കും. ജോലി തേടിയെത്തുന്നവരെ ആദ്യം തായ്‌ലൻഡിലേക്കും പിന്നീട് ബോട്ട് മാർഗം മ്യാൻമറിലേക്കും എത്തിക്കും. മ്യാൻമർ അതിർത്തി കടന്നാലുടൻ ആയുധധാരികളായ സംഘത്തിന് കൈമാറും. പിന്നീട് ഡിജിറ്റൽ അറസ്റ്റ് അടക്കമുള്ള സൈബർ തട്ടിപ്പുകൾ ചെയ്യാൻ ഇവരെ നിർബന്ധിക്കും. ഭീഷണിപ്പെടുത്തി പരിശീലനം നൽകി തട്ടിപ്പു സംഘത്തിന്റെ ഭാഗമാക്കുകയും ചെയ്യും. ഇവർക്ക് രക്ഷപ്പെടാൻ കഴിയാത്ത സാഹചര്യത്തിലാണ് താമസിപ്പിച്ചിരിക്കുന്നത്.