ന്യൂഡൽഹി : തെരഞ്ഞെടുപ്പ് പരിഷ്കരണങ്ങളെക്കുറിച്ചുള്ള ചർച്ചയ്ക്കിടെ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. വോട്ട് കൊള്ളയ്ക്കെതിരെ രാജ്യത്ത് വൻ ജനകീയ പ്രക്ഷോഭം ഉയർന്നു വരുമെന്നും, അതിൽ തനിക്ക് ജയിലിൽ പോകാൻ മടിയില്ലെന്നും അദ്ദേഹം ലോക്‌സഭയിൽ വ്യക്തമാക്കി.(There will be a massive protest against vote rigging, KC Venugopal in Lok Sabha)
തെരഞ്ഞെടുപ്പ് കമ്മീഷൻ നിഷ്പക്ഷമാകണം എന്ന ലക്ഷ്യത്തോടെയാണ് കമ്മീഷനെ നിശ്ചയിക്കാനുള്ള സമിതിയിൽ ചീഫ് ജസ്റ്റിസ് കൂടി വേണം എന്ന് സുപ്രീംകോടതി നിർദ്ദേശിച്ചത്. എന്നാൽ, ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി നിയമം കൊണ്ടുവന്നത്, തെരഞ്ഞെടുപ്പ് കമ്മീഷനെ നിയന്ത്രിക്കാനുള്ള സർക്കാർ നീക്കത്തിന്റെ ഭാഗമാണെന്നും കെ.സി. വേണുഗോപാൽ ആരോപിച്ചു.
കേരളത്തിൽ എസ്.ഐ.ആർ നീട്ടിവെക്കണമെന്ന് സംസ്ഥാന നിയമസഭ ആവശ്യപ്പെട്ടിട്ടും കമ്മീഷൻ അത് തള്ളിക്കളഞ്ഞത് പക്ഷപാതപരമായ നിലപാടിന് ഉദാഹരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കെ.സി. വേണുഗോപാലിന്റെ ആരോപണങ്ങൾക്കെതിരെ ബി.ജെ.പി. നേതാവ് രവിശങ്കർ പ്രസാദ് ശക്തമായി തിരിച്ചടിച്ചു. "സ്വന്തം കഴിവുകേടിന് തെരഞ്ഞെടുപ്പ് കമ്മീഷനെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല," രവിശങ്കർ പ്രസാദ് പറഞ്ഞു.സേനാമേധാവിയെ അടക്കം തെരഞ്ഞെടുക്കുന്ന സർക്കാരിന് വിവിധ സ്ഥാപനങ്ങളിലുള്ളവരെ നിയമിക്കാൻ ചീഫ് ജസ്റ്റിസിന്റെ സഹായം കൂടിയേ തീരു എന്ന വാദം ജനാധിപത്യ പ്രക്രിയയുടെ ഗരിമ ഇടിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.