ഡൽഹി : ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ ഇരട്ടത്താപ്പ് പാടില്ലെന്ന് ജി20 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി. ദക്ഷിണാഫ്രിക്കയില്‍ ജി 20 ഉച്ചകോടിയുടെ ഭാഗമായി ലോക നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഭീകരവാദത്തിനെതിരെ സഹകരിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടത്.
ഭീകരവാദത്തിനെതിരെ ഒരുമിച്ച് പോരാടണം.യുഎൻ രക്ഷാസമിതിയിൽ കാലാനുസൃതമായിട്ടുള്ള പരിഷ്കരണം അനിവാര്യമാണെന്നും മോദി ആവർത്തിച്ചു. യുഎൻ അടക്കമുള്ള ആഗോള സ്ഥാപനങ്ങൾ 21-ാം നൂറ്റാണ്ടിലെ യാഥാർത്ഥ്യങ്ങളിൽ നിന്നും വളരെ അകലെയാണ്. ബ്രസീലുമായും ദക്ഷിണാഫ്രിക്കയുമായും സാങ്കേതിക വിദ്യാ കൈമാറ്റത്തിന് സംവിധാനം വേണമെന്നും മോദി നിർദേശിച്ചു.
നിര്‍മിത ബുദ്ധിയുടെ ദുരുപയോഗം തടയാന്‍ ആഗോള തലത്തില്‍ സംവിധാനം വേണമെന്നും ഇതിനായി ഒരു ആഗോള ഉടമ്പടി വേണം. നിര്‍ണായക സാങ്കേതിക വിദ്യകള്‍ മനുഷ്യ കേന്ദ്രീകൃതമാകണം അല്ലാതെ സാമ്പത്തിക കേന്ദ്രീകൃതമാകരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സാങ്കേതിക വിദ്യകളുടെ പ്രയോഗം ദേശീയം എന്നതിലുപരി ആഗോളം എന്ന തലത്തിലാക്കണം. അടുത്ത വർഷം ഇന്ത്യയിൽ സംഘടിപ്പിക്കുന്ന എഐ ഇംപാക്ട് ഉച്ചകോടിയിലേക്ക് മോദി നേതാക്കളെ ക്ഷണിച്ചു.