ആർഎസ്എസ് വാർഷികത്തിന് തപാൽ സ്റ്റാമ്പും നാണയവും പുറത്തിറക്കിയത് ഭരണഘടനയെ അപമാനിക്കൽ; സിപിഎം പോളിറ്റ് ബ്യൂറോ |CPIM
ഡൽഹി : ആര്‍എസ്എസിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് തപാല്‍ സ്റ്റാമ്പും നാണയവും പുറത്തിറക്കിയതില്‍ വിമര്‍ശനവുമായി സിപിഐഎം പോളിറ്റ് ബ്യൂറോ. നാണയത്തിൽ ഒരു ഹിന്ദു ദേവതയുടെ ചിത്രം ഉൾപ്പെടുത്തുന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. പ്രധാനമന്ത്രി ഭരണഘടനാ പദവിയുടെ അന്തസ് താഴ്ത്തിക്കെട്ടിയെന്നും പോളിറ്റ് ബ്യൂറോ വിമർശിച്ചു.
1963-ലെ റിപ്പബ്ലിക് ദിന പരേഡില്‍ യൂണിഫോം ധരിച്ച ആര്‍എസ്എസ് പ്രവര്‍ത്തകരെ കാണിക്കുന്ന തപാല്‍ സ്റ്റാമ്പ് ചരിത്രത്തെ തെറ്റായി അവതരിപ്പിക്കുന്നതാണ്. ഇന്ത്യ – ചൈന യുദ്ധ സമയത്ത് കാണിച്ച ദേശസ്‌നേഹത്തിനുള്ള അംഗീകാരമായി 1963ലെ റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കാന്‍ നെഹ്‌റു ആര്‍എസ്എസിനെ ക്ഷണിച്ചു എന്നുള്ളത് നുണയാണ്. യൂണിഫോം ധരിച്ച ആര്‍എസ്എസ് വളണ്ടിയര്‍മാരുടെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തതും അപ്രധാനവുമാണെന്നും സിപിഐഎം വിമർശിച്ചു.
ഭാരതാംബയുടെയും സ്വയം സേവകരുടെയും ചിത്രം ആലേഖനം ചെയ്ത നൂറു രൂപ നാണയമാണ് റിസർവ് ബാങ്ക് പുറത്തിറക്കിയത്. നാണയവും പ്രത്യേക തപാൽ സ്റ്റാമ്പും പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പ്രകാശനം ചെയ്തത്.