

ബെംഗളൂരു: ബെംഗളൂരുവിലെ യുവ ഡോക്ടർ കൃതിക റെഡ്‌ഡിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്. ഭാര്യയെ കൊലപ്പെടുത്തിയെന്ന് ഭർത്താവും കേസിലെ പ്രതിയുമായ ഡോക്ടർ മഹേന്ദ്ര റെഡ്‌ഡി കാമുകിക്ക് അയച്ച വാട്ട്‌സ്ആപ്പ് സന്ദേശം പോലീസ് വീണ്ടെടുത്തതാണ് അന്വേഷണത്തിൽ നിർണായകമായത്.
കുരുക്കായത് ഡിലീറ്റ് ചെയ്ത വാട്ട്‌സ്ആപ്പ് സന്ദേശം
ഡോക്ടർ മഹേന്ദ്ര റെഡ്‌ഡി കൊലപാതക വിവരം കാമുകിക്ക് അയച്ച ശേഷം ഈ മെസ്സേജ് ഡിലീറ്റ് ചെയ്തിരുന്നു. എന്നാൽ വാട്ട്‌സ്ആപ്പിൽ നിന്ന് പോലീസ് ഇത് കണ്ടെടുത്തതോടെ നിൽക്കക്കള്ളിയില്ലാതെ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.
കൊലപാതക കാരണം: സ്വത്തുക്കളും പ്രണയബന്ധവും
കൃതികയെ കൊലപ്പെടുത്തിയത് പ്രണയബന്ധം തുടരുന്നതിന് വേണ്ടിയായിരുന്നു എന്നാണ് പ്രതിയുടെ കുറ്റസമ്മത മൊഴി. കൂടാതെ വിവാഹമോചനം തേടിയിരുന്നെങ്കിൽ കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ നഷ്ടപ്പെടുമോ എന്ന ആശങ്ക ഉണ്ടായിരുന്നു എന്നും അതുകൊണ്ടാണ് കൊലപാതകം നടത്തിയതെന്നും മഹേന്ദ്ര റെഡ്‌ഡി മൊഴി നൽകി.
ആരും സംശയിക്കില്ല എന്നതുകൊണ്ടാണ് അനസ്തീഷ്യ നൽകി കൊലപ്പെടുത്താൻ തീരുമാനിച്ചത് എന്നും മഹേന്ദ്ര റെഡ്‌ഡി വെളിപ്പെടുത്തി.
തൻ്റെ പ്രണയബന്ധത്തിന് കൃതിക തടസ്സമാകുന്നു എന്ന് കണ്ടതോടെയാണ് ഒഴിവാക്കാൻ തീരുമാനിച്ചത്. കൂടാതെ, കൃതികക്ക് കാന്‍സറാണെന്ന വിവരം മറച്ചുവെച്ചാണ് ബന്ധുക്കൾ വിവാഹം നടത്തിയത്. ഇതും തന്നെ അലോസരപ്പെടുത്തിയിരുന്നു എന്നും ഡോക്ടർ മഹേന്ദ്ര പോലീസിനോട് പറഞ്ഞു.പിടിക്കപ്പെടുമെന്ന് അറിഞ്ഞിരുന്നെങ്കിൽ കൃതികയെ കൊലപ്പെടുത്തില്ലായിരുന്നു എന്നും പ്രതി പോലീസിനോട് പറഞ്ഞതായി അന്വേഷണ സംഘം വ്യക്തമാക്കി.