
ന്യൂഡൽഹി: 2016 ലെ കേന്ദ്ര വിവരാവകാശ കമീഷൻ (സി.ഐ.സി) ഉത്തരവിനെതിരെ ഡൽഹി യൂനിവേഴ്സിറ്റി നൽകിയ ഹരജി വിധി പറയാൻ മാറ്റിവെച്ച് ഡൽഹി ഹൈകോടതി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദ വിവരങ്ങൾ വെളിപ്പെടുത്തണമെന്നു നിർദേശിച്ച ഉത്തരവിനെതിരെയായിരുന്നു ഹരജി നൽകിയത്. വാദങ്ങൾ കൃത്യമായി രേഖപ്പെടുത്തി സച്ചിൻ ദത്ത അധ്യക്ഷനായ ബെഞ്ച് വിഷയം വിധി പറയാൻ മാറ്റി.
പ്രധാനമന്ത്രി മോദി ബിരുദം പൂർത്തിയാക്കിയ 1978 ൽ ബി.എ ബിരുദം നേടിയ വിദ്യാർഥികളുടെ രേഖകൾ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നീരജ് എന്ന വ്യകതി വിവരാവകാശ അപേക്ഷ സമർപ്പിച്ചതോടെയാണ് വിവാദം ആരംഭിച്ചത്. ഹരജിക്കാരൻ പറയുന്നതു പോലെ പ്രവർത്തിക്കുന്നത് അധികാരികളുടെ പ്രവർത്തനത്തെ തടസപ്പെടുത്തുമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു. രേഖകൾ കോടതിയെ കാണിക്കാമെങ്കിലും രാഷ്ട്രീയ ലക്ഷ്യങ്ങളുള്ള വ്യക്തികൾക്ക് അവ ലഭ്യമാക്കരുതെന്നും തുഷാർ മേത്ത ഊന്നിപ്പറഞ്ഞു. ഹരജിക്കാരൻ പറയുന്നതു പോലെ വിവരാവകാശ നിയമത്തെ ഉപയോഗിക്കുന്നത് അധികാരികളുടെ പ്രവർത്തനത്തെ തടസപ്പെടുത്തുമെന്ന് കേന്ദ്രവും വാദിച്ചു.