ന്യൂഡൽഹി: രാജ്യവും വ്യക്തികളും സ്വന്തം കരുത്ത് തിരിച്ചറിയേണ്ട സമയമാണിതെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പാർലമെന്റിൽ ബജറ്റ് ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യം വലിയ വെല്ലുവിളികളെ നേരിടുന്ന സാഹചര്യത്തിൽ, അവയെ അതിജീവിക്കാനുള്ള യാതൊരു മാർഗരേഖയും കേന്ദ്ര ബജറ്റിലില്ലെന്ന് അദ്ദേഹം വിമർശിച്ചു.(The country is on a difficult path, says Rahul Gandhi on Parliament)
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഭാവിയിൽ ഐടി മേഖലയിൽ വലിയ വെല്ലുവിളി ഉയർത്തുമെന്ന് രാഹുൽ ഗാന്ധി മുന്നറിയിപ്പ് നൽകി. എ.ഐയുടെ ഇന്ധനമാണ് ഡാറ്റ. ഈ മാറ്റത്തെ അഭിസംബോധന ചെയ്യാൻ ബജറ്റിനായിട്ടില്ല, അദ്ദേഹം പറഞ്ഞു. വർദ്ധിച്ചുവരുന്ന ജനസംഖ്യ ദുരന്തമാണെന്ന വാദത്തെ രാഹുൽ തള്ളി.
ജനസംഖ്യ ഇന്ത്യയുടെ ശക്തിയാണെന്നും അത് ശരിയായ രീതിയിൽ പ്രയോജനപ്പെടുത്തുകയാണ് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യുഎസ് കരാറിലെ അവ്യക്തതയെ രാഹുൽ ചോദ്യം ചെയ്തു. ഊർജ്ജം, ഫിനാൻസ് എന്നീ സുപ്രധാന മേഖലകളെക്കുറിച്ച് ബജറ്റിൽ പരാമർശമില്ലാത്തത് ഗൗരവകരമാണ്. ട്രംപ് ഭരണകൂടവുമായി ഇന്ത്യ ശാഖയുമാണ് കരാറിൽ ഏർപ്പെട്ടതെങ്കിൽ കർഷകരുടെ സംരക്ഷണം ഉറപ്പാക്കാൻ ആവശ്യപ്പെടുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ആരുടെയും അടിമകളല്ലെന്ന് വ്യക്തമാക്കുമായിരുന്നുവെന്നും ഡാറ്റയാണ് ശക്തിയെന്ന് പറയുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അമേരിക്കയുമായുള്ള പുതിയ വ്യാപാര കരാർ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു ‘കെണി’ ആണെന്ന് രാഹുൽ ഗാന്ധി ലോക്സഭയിൽ ആരോപിച്ചു. കേന്ദ്രം ട്രംപിന് മുന്നിൽ കീഴടങ്ങിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അമേരിക്ക സ്വന്തം കർഷകരെ സംരക്ഷിക്കുന്നതുപോലെ ഇന്ത്യൻ കർഷകരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ കരാറിന് സാധിച്ചിട്ടില്ല. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിർത്താൻ സമ്മതിച്ചതിലൂടെ ഇന്ത്യയുടെ ഊർജ്ജ സുരക്ഷയും പരമാധികാരവും വിട്ടുവീഴ്ച ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. അമേരിക്ക ഇന്ത്യയെ തുല്യരായി കാണണമെന്ന് രാഹുൽ പറഞ്ഞു.
വിവാദമായ ‘എപ്സ്റ്റീൻ ഫയലുകളിൽ 3 മില്യൺ ഫയലുകൾ ഇനിയും ലോക്ക് ആണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രിയുടെ കണ്ണുകളിൽ ഭയമാണെന്നും, അദ്ദേഹത്തിൻ്റെ കൈകൾ കെട്ടിവച്ചരിക്കുകയാണെന്നുംരാഹുൽ ആരോപിച്ചു. “നിങ്ങൾ ഇന്ത്യയെ വിറ്റു. നമ്മുടെ അമ്മയെയാണ് നിങ്ങൾ വിറ്റത്, ഭാരത് മാതാവിനെ. നിങ്ങൾക്ക് ഇതിൽ ലജ്ജ തോന്നുന്നില്ലേ?” എന്ന രാഹുലിന്റെ വാക്കുകൾ സഭയിൽ പ്രതിധ്വനിച്ചു.



