ന്യൂഡൽഹി: ദുബായ് എയർഷോയിൽ പങ്കെടുക്കുന്ന ഇന്ത്യയുടെ തദ്ദേശീയ യുദ്ധവിമാനമായ തേജസ് എം.കെ. 1-ൽ എണ്ണച്ചോർച്ചയുണ്ടായെന്ന സോഷ്യൽ മീഡിയാ പ്രചാരണം തെറ്റാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. വിമാനത്തിൽനിന്ന് പുറത്തേക്ക് വന്നത് എണ്ണയല്ല, മറിച്ച് ഘനീഭവിച്ച ജലം പുറന്തള്ളുന്ന സ്വാഭാവിക നടപടിയാണ് ഇത്തരത്തിൽ തെറ്റായി പ്രചരിപ്പിക്കപ്പെട്ടതെന്ന് അറിയിച്ചു.(The central government has denied the claim that India's 'Tejas' participating in the Dubai Airshow had an oil leak)
ദുബായ് പോലെ അന്തരീക്ഷ ആർദ്രത കൂടിയ പ്രദേശങ്ങളിൽ വിമാനങ്ങൾ പ്രവർത്തിപ്പിക്കുമ്പോൾ എയർ കണ്ടീഷനിങ്, ഓക്സിജൻ ഉത്പാദന സംവിധാനങ്ങളിൽനിന്നുള്ള സാന്ദ്രീകൃത ജലം പുറന്തള്ളുന്നത് തികച്ചും സാധാരണമായ നടപടിയാണ്. ഇതിൻ്റെ ദൃശ്യങ്ങളാണ് വീഡിയോകളിലുള്ളത്.
തേജസ് യുദ്ധവിമാനത്തിൻ്റെ ലോകം അംഗീകരിച്ച ശേഷികളെ തെറ്റായി ചിത്രീകരിക്കാനും സാങ്കേതികപരമായ വിശ്വാസ്യതയെ തകർക്കാനും ലക്ഷ്യമിട്ടുള്ള ശ്രമമാണ് ചില അക്കൗണ്ടുകളിൽ നിന്നുണ്ടായതെന്ന് പി.ഐ.ബി. കുറ്റപ്പെടുത്തി. ഈ പ്രചാരണ അക്കൗണ്ടുകൾ മനഃപൂർവം വ്യാജവാർത്തകൾ പ്രചരിപ്പിക്കുകയാണെന്നും പി.ഐ.ബി. വ്യക്തമാക്കി.