ന്യൂഡൽഹി: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ വനിതാ ഡോക്ടറുടെ മുഖാവരണം വലിച്ചുതാഴ്ത്തിയ സംഭവത്തിൽ വിവാദ പ്രതികരണവുമായി കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. മുഖ്യമന്ത്രി ചെയ്തതിൽ തെറ്റില്ലെന്ന് പറഞ്ഞ അദ്ദേഹം, 'ഒന്നുകിൽ ജോലി നിരസിക്കാം, അല്ലെങ്കിൽ നരകത്തിൽ പോകാം' എന്ന് ആ സ്ത്രീക്ക് തീരുമാനിക്കാമെന്നും കൂട്ടിച്ചേർത്തു. കേന്ദ്രമന്ത്രിയുടെ ഈ പരാമർശത്തിനെതിരെ പ്രതിപക്ഷം കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി.(That woman can decide whether she wants a government job or goes to hell, Union Minister defends Nitish Kumar)
"നിതീഷ് കുമാർ ഒരു തെറ്റും ചെയ്തിട്ടില്ല. നിയമന ഉത്തരവ് കൈപ്പറ്റാൻ പോകുമ്പോൾ മുഖം കാണിക്കേണ്ടത് അത്യാവശ്യമല്ലേ? പാസ്‌പോർട്ട് എടുക്കുമ്പോൾ നമ്മൾ മുഖം കാണിക്കുന്നില്ലേ? സർക്കാർ ജോലി വേണോ അതോ നരകത്തിൽ പോകണോ എന്ന് ആ സ്ത്രീക്ക് തീരുമാനിക്കാം. ഇത് മുസ്ലീം രാജ്യമാണോ? ഇന്ത്യ നിയമവാഴ്ചയുള്ള രാജ്യമാണ്. ഒരു രക്ഷകർത്താവിനെപ്പോലെയാണ് നിതീഷ് കുമാർ പെരുമാറുന്നത്," ഗിരിരാജ് സിങ് പറഞ്ഞു.
തിങ്കളാഴ്ച പട്നയിൽ നടന്ന ആയുഷ് ഡോക്ടർമാരുടെ നിയമന ഉത്തരവ് വിതരണ ചടങ്ങിലാണ് വിവാദ സംഭവം അരങ്ങേറിയത്. നുസ്രത് പർവീൺ എന്ന ഡോക്ടർക്ക് നിയമനക്കത്ത് കൈമാറിയ ശേഷം മുഖ്യമന്ത്രി അവരുടെ മുഖാവരണം വലിച്ചു താഴ്ത്താൻ ശ്രമിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ വ്യാപക പ്രതിഷേധം ഉയർന്നു.
കേന്ദ്രമന്ത്രിയുടേത് തരംതാഴ്ന്ന മനോനിലയാണെന്ന് പ്രതിപക്ഷ നേതാക്കൾ വിമർശിച്ചു. ഭരണഘടനാ പദവിയിലിരിക്കുന്നവർ സ്ത്രീകളുടെ അന്തസ്സിനെ ചോദ്യം ചെയ്യുന്ന രീതിയിലാണ് സംസാരിക്കുന്നതെന്ന് ആർ.ജെ.ഡി ഉൾപ്പെടെയുള്ള പാർട്ടികൾ ആരോപിച്ചു.