മുംബൈ: മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് ഉദ്ധവ് താക്കറെയും രാജ് താക്കറെയും രാഷ്ട്രീയ സഖ്യം പ്രഖ്യാപിച്ചു. ജനുവരി 15-ന് നടക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ഇരുവരും ഒന്നിച്ചു മത്സരിക്കും. സഖ്യം പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി കുടുംബത്തോടൊപ്പം ശിവാജി പാർക്കിലെ ബാലാസാഹേബ് താക്കറെ സ്മാരകത്തിൽ ഇരുവരും പുഷ്പാർച്ചന നടത്തി.(Thackeray brothers unite after 20 years, Joint fight against BJP in BMC)
മറാത്തി ജനത ഭിന്നിച്ചാൽ അത് നാശത്തിന് വഴിവെക്കുമെന്ന് ഉദ്ധവ് താക്കറെ മുന്നറിയിപ്പ് നൽകി. "നമ്മൾ ഇപ്പോൾ ഒന്നിച്ചു നിൽക്കുന്നത് മഹാരാഷ്ട്രയോടുള്ള കടമയായിട്ടാണ്" എന്ന് അദ്ദേഹം പറഞ്ഞു. മുംബൈയുടെ അടുത്ത മേയർ ഒരു മറാത്തി ആയിരിക്കുമെന്നും അത് തങ്ങളുടെ സഖ്യത്തിൽ നിന്നുള്ള ആളായിരിക്കുമെന്നും രാജ് താക്കറെ പ്രഖ്യാപിച്ചു. മഹാരാഷ്ട്രയുടെ വികാരം മറ്റേത് തർക്കത്തേക്കാളും വലുതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഔദ്യോഗികമായി സീറ്റ് കണക്കുകൾ പുറത്തുവിട്ടില്ലെങ്കിലും, ബിഎംസിയിലെ 227 സീറ്റുകളിൽ ഏകദേശം 145-150 സീറ്റുകളിൽ ശിവസേനയും (UBT), 65-70 സീറ്റുകളിൽ എംഎൻഎസും മത്സരിക്കുമെന്നാണ് സൂചന. താക്കറെ സഹോദരങ്ങളുടെ ഈ സഖ്യത്തിൽ കോൺഗ്രസ് ഭാഗമല്ല.
വോട്ടെടുപ്പ് 2026 ജനുവരി 15നും, വോട്ടെണ്ണൽ: 2026 ജനുവരി 16നുമാണ്. വർഷങ്ങളായി അകന്നുനിന്ന താക്കറെ സഹോദരങ്ങൾ ഒന്നിക്കുന്നത് മറാത്തി വോട്ടുകൾ ഏകീകരിക്കുന്നതിനും ബിജെപി-ഷിൻഡെ സഖ്യത്തെ പ്രതിരോധിക്കുന്നതിനും സഹായകമാകുമെന്നാണ് വിലയിരുത്തൽ.