ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് സ്ഫോടകവസ്തുക്കൾ പിടിച്ചെടുത്ത സംഭവത്തിൽ അറസ്റ്റിലായ ഫരീദാബാദിലെ 'വൈറ്റ് കോളർ' സംഘം ആശയവിനിമയത്തിനായി ഉപയോഗിച്ചത് ടെലിഗ്രാം ആണെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ.) കണ്ടെത്തി. എൻ.ഐ.എ.യുടെ റിമാൻഡ് റിപ്പോർട്ടിലാണ് നിർണ്ണായകമായ ഈ വിവരങ്ങളുള്ളത്.(Terrorists used code language via Telegram in Delhi blast case)
സ്ഫോടകവസ്തുവിന് ഉപയോഗിച്ച കോഡ് നാമം 'ബിരിയാണി' എന്നായിരുന്നു. ആക്രമണ പദ്ധതിക്ക് നൽകിയ കോഡ് വാക്ക് 'ദാവത്ത്' (വിരുന്ന്) എന്നും കണ്ടെത്തി. ഡൽഹി സ്ഫോടനക്കേസിലെ മുഖ്യപ്രതി ഉമർ നബിയുടെ കൂട്ടാളി അമീർ റഷീദിനെ എൻ.ഐ.എ. കശ്മീരിലേക്ക് കൊണ്ടുപോകും. ബോംബ് നിർമ്മിക്കാൻ അമീർ റഷീദ് ഉമറിനെ സഹായിച്ചതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
ഇതിനിടെ, ഫരീദാബാദിലെ അൽഫലാഹ് സർവകലാശാലാ ചെയർമാൻ ജാവേദ് അഹമ്മദ് സിദ്ദിഖിയെ ഡൽഹി പോലീസ് ക്രൈംബ്രാഞ്ച് വിഭാഗം വിളിച്ചുവരുത്തി. യു.ജി.സി.യും 'നാക്' (NAAC)-ഉം ചൂണ്ടിക്കാട്ടിയ തട്ടിപ്പുകളും ക്രമക്കേടുകളും സംബന്ധിച്ചാണ് അന്വേഷണം നടക്കുന്നത്.