പാൽഘർ: മഹാരാഷ്ട്രയിലെ വസായ് മേഖലയിൽ സ്മാർട്ട് ടിവി ഓണാകാൻ വൈകിയതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ അറുപതുകാരിയെ 15 വയസ്സുകാരനായ അനന്തരവൻ അടിച്ചുകൊന്നു (Teen Murders Aunt). ദുർഗ്ഗ ബൻസോദ് എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. മൃതദേഹം ഒളിപ്പിക്കാൻ സഹായിച്ച സുഹൃത്തിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നതെങ്കിലും തിങ്കളാഴ്ച രാത്രിയോടെയാണ് കൊലപാതക വിവരം പുറംലോകമറിഞ്ഞത്.
ടിവിയിലെ ബഫറിംഗ് കാരണം ദേഷ്യപ്പെട്ട കൗമാരക്കാരനെ പഠനത്തിൽ ശ്രദ്ധിക്കുന്നില്ലെന്ന് പറഞ്ഞ് ദുർഗ്ഗ ശകാരിച്ചതാണ് പ്രകോപനത്തിന് കാരണമായത്. പ്രകോപിതനായ കുട്ടി മുളവടി ഉപയോഗിച്ച് അമ്മായിയുടെ തലയ്ക്ക് മൂന്ന് തവണ അടിക്കുകയായിരുന്നു. തലയോട്ടി തകർന്ന് രക്തം വാർന്നാണ് മരണം സംഭവിച്ചത്. കൊലപാതകത്തിന് ശേഷം ഭയന്നുപോയ കുട്ടി തന്റെ സുഹൃത്തിനെ വിളിച്ചുവരുത്തി മൃതദേഹം സോഫ-കം-ബെഡിനുള്ളിൽ ഒളിപ്പിക്കുകയും തെളിവുകൾ നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. ഇരുവരും ദുർഗ്ഗയുടെ രണ്ട് മൊബൈൽ ഫോണുകളും തകർത്തു.
അമ്മയെ ഫോണിൽ വിളിച്ചിട്ട് കിട്ടാത്തതിനെത്തുടർന്ന് ദുർഗ്ഗയുടെ മകൾ സഹോദരനെ വിവരമറിയിച്ചു. വീട് അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. ജനാലയിലൂടെ നോക്കിയപ്പോൾ ചോരയിൽ കുളിച്ച നിലയിലുള്ള പാദങ്ങൾ കണ്ട മകൻ പോലീസിനെ വിവരമറിയിച്ചു. പോലീസ് എത്തി ബാത്ത്റൂമിലെ സ്ലാബുകൾ നീക്കം ചെയ്താണ് വീടിനുള്ളിൽ കടന്നത്. ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച പ്രതിയെ ജുവനൈൽ കസ്റ്റഡിയിൽ വിട്ടു.
Summary: A 15-year-old boy in Vasai, Maharashtra, allegedly murdered his 60-year-old aunt with a bamboo stick after a trivial argument over a slow-loading smart TV.



