വസായി : ശിശുദിനത്തിൽ സ്കൂളിലെത്താൻ വൈകിയതിന് അധ്യാപികയുടെ ശിക്ഷയിൽ ആറാം ക്ലാസ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ വസായിലെ ശ്രീഹനുമന്ത് വിദ്യാമന്ദിർ ഹൈ സ്കൂളിൽ വെള്ളിയാഴ്ചയാണ് 12 വയസുകാരി കാജൽ ഗോണ്ട് മരണപ്പെട്ടത്.
വൈകി എത്തിയതിന് ശിക്ഷയായി അധ്യാപിക 100 സിറ്റപ്പ് ചെയ്യാൻ ആവശ്യപ്പെടുകയായിരുന്നു. ശിക്ഷ തീർന്നതിന് പിന്നാലെ പുറം വേദന അനുഭവപ്പെടുവെന്ന് വിദ്യാർത്ഥിനി പരാതിപ്പെട്ടിരുന്നു. പിന്നാലെ തളർന്നുവീണു. ഇതോടെ വിദ്യാർഥിനിയെ സമീപത്തെ നാലാസോപാരയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആരോഗ്യ സ്ഥിതി കൂടുതൽ മോശമായതോടെ മുംബൈയിലെ ജെജെ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ ചികിത്സ പുരോഗമിക്കുന്നതിനിടെ കാജൽ മരണപ്പെട്ടു.
കുട്ടി മരണപ്പെട്ടതോടെ സ്കൂളിലേക്ക് രക്ഷിതാക്കളും ബന്ധുക്കളും പ്രതിഷേധമായി എത്തി.
അധ്യാപികയ്ക്കും സ്കൂളിനും എതിരെ കർശന നടപടി ആവശ്യപ്പെട്ട പ്രതിഷേധം പൊലീസ് ഇടപെട്ടാണ് അവസാനിപ്പിച്ചത്. സംഭവത്തിൽ ക്രിമിനൽ കേസ് എടുക്കുന്നത് വരെ സ്കൂൾ തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നാണ് മഹാരാഷ്ട്ര നവ നിർമ്മാൺ സേന മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. വിദ്യാര്‍ഥിനി എത്താന്‍ പത്ത് മിനിറ്റ് വൈകിയെന്ന് ആരോപിച്ചായിരുന്നു അധ്യാപികയുടെ ശിക്ഷ.സംഭവത്തില്‍ വിദ്യാഭ്യസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു.