പൂനെ: പ്രമുഖ ഐ.ടി. കമ്പനിയായ ടാറ്റ കൺസൾട്ടൻസി സർവീസസ് (ടി.സി.എസ്.) പൂനെ ഓഫീസിൽ നിന്ന് നൂറുകണക്കിന് ജീവനക്കാരോട് ജോലിയിൽ നിന്ന് പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടതായി റിപ്പോർട്ട്. കഴിഞ്ഞ കുറച്ച് ദിവസത്തിനുള്ളിൽ ഏകദേശം 365 ജീവനക്കാർക്കാണ് പിരിച്ചുവിടൽ നോട്ടീസ് നൽകിയതെന്നാണ് പുതിയ റിപ്പോർട്ട്. ജോലിയിൽ നിന്ന് തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് ചില ജീവനക്കാർ ലേബർ കമ്മീഷണർക്ക് പരാതി നൽകിയിട്ടുണ്ട്.(TCS issues layoff notice to 365 employees from Pune office)
പ്രസവാവധിക്കിടെ തങ്ങളെ രാജിവയ്ക്കാൻ നിർബന്ധിതരാക്കിയതായി ചില വനിതാ ജീവനക്കാരും പരാതി നൽകിയിട്ടുണ്ട്. ബാധിതരായ ജീവനക്കാർക്ക് ശരിയായ പിരിച്ചുവിടൽ നടപടിക്രമങ്ങൾ പാലിച്ചില്ലെന്നും മതിയായ നഷ്ടപരിഹാരം നൽകിയില്ലെന്നും പരാതിയുണ്ട്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ.) ഉപയോഗിച്ച് ജോലികൾ വെട്ടിച്ചുരുക്കുക എന്നുള്ളതാണ് ടി.സി.എസ്. ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. ഐ.ടി. രംഗത്തെ വൻ കമ്പനികളെല്ലാം എ.ഐ.യിൽ വലിയ നിക്ഷേപങ്ങൾ നടത്തുകയും ജോലിക്കാരുടെ എണ്ണം വെട്ടിച്ചുരുക്കുകയും ചെയ്യുന്നത് ഇപ്പോൾ ആഗോള ട്രെൻഡാണ്.
ഈ വർഷം ആദ്യം, തങ്ങളുടെ ആഗോള ജീവനക്കാരുടെ രണ്ട് ശതമാനം (ഏകദേശം 12,261 ജീവനക്കാർ) പിരിച്ചുവിടുമെന്ന് ടി.സി.എസ്. പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ആഘാതം ഇന്ത്യയിലുടനീളമുള്ള എല്ലാ ഓഫീസുകളും ഇപ്പോൾ നേരിടുകയാണ്. 2025 ജൂൺ 30-ലെ കണക്കനുസരിച്ച്, ടി.സി.എസ്. 6,13,069 പേരെയാണ് ജീവനക്കാരായി നിയമിച്ചിട്ടുള്ളത്. ഏപ്രിൽ-ജൂൺ പാദത്തിൽ 5,000 പുതിയ ജീവനക്കാരെ എടുത്തിരുന്നു.
സാങ്കേതിക നിക്ഷേപങ്ങൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിപണി വളർച്ച, തൊഴിൽ ശക്തി പുനഃസംഘടന എന്നിവയിൽ ഊന്നൽ നൽകി പ്രവർത്തിക്കുകയാണെന്ന് കമ്പനി പ്രഖ്യാപിച്ചിരുന്നു.