

വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ അനക്കപ്പള്ളിയിൽ ടാറ്റാനഗർ-എറണാകുളം എക്‌സ്പ്രസിന് തീപിടിച്ച് ഒരാൾ മരിച്ചു. എറണാകുളം സ്വദേശിയായ ചന്ദ്രശേഖർ സുബ്രഹ്മണ്യം ആണ് മരിച്ചത്. ഞായറാഴ്ച അർധരാത്രി 12.45-ഓടെ ട്രെയിനിലെ രണ്ട് എസി കോച്ചുകൾക്കാണ് തീപിടിച്ചത്.
വിശാഖപട്ടണത്തിന് സമീപം അനക്കപ്പള്ളിയിലൂടെ ട്രെയിൻ കടന്നുപോകുമ്പോഴായിരുന്നു അപകടം. ട്രെയിനിലെ ബി1 (B1), ബി2 (B2) എന്നീ എസി കോച്ചുകളിലാണ് തീപ്പിടിത്തമുണ്ടായത്. ബി1 കോച്ചിൽ 82 യാത്രക്കാരും ബി2 കോച്ചിൽ 76 യാത്രക്കാരുമാണ് ഉണ്ടായിരുന്നത്. യാത്രക്കാർ ഉറങ്ങിക്കിടക്കുന്ന സമയത്താണ് തീ പടർന്നത്. തീ അണച്ചശേഷം നടത്തിയ പരിശോധനയിലാണ് ബി1 കോച്ചിനുള്ളിൽ നിന്നും ചന്ദ്രശേഖറിന്റെ മൃതദേഹം കണ്ടെത്തിയത്.
തീപ്പിടിത്തമുണ്ടായ ഉടൻ തന്നെ രണ്ട് കോച്ചുകളും ട്രെയിനിൽ നിന്ന് വേർപ്പെടുത്തി. ഇതോടെ വൻ ദുരന്തം ഒഴിവാക്കാനായി. മറ്റ് യാത്രക്കാരെയെല്ലാം സുരക്ഷിതരായി പുറത്തെത്തിച്ചു. ഇവരെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് എത്തിക്കുന്നതിനായി റെയിൽവേ അധികൃതർ പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.
തീപ്പിടിത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഷോർട്ട് സർക്യൂട്ട് ആണോ അതോ മറ്റെന്തെങ്കിലും കാരണമാണോ എന്ന് പരിശോധിച്ചുവരികയാണ്. പോലീസ് ഉദ്യോഗസ്ഥരും ഫൊറൻസിക് വിദഗ്ധരും സ്ഥലത്തെത്തി കോച്ചുകളിൽ വിശദമായ പരിശോധന നടത്തി. സംഭവത്തിൽ റെയിൽവേ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.