

തമിഴക വെട്രി കഴകത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി വിജയ്‌യെ തീരുമാനിച്ച് ടിവികെ ജനറല്‍ കൗണ്‍സിൽ. കരൂര്‍ ദുരന്തത്തിന് പിന്നാലെ ടിവികെ പാര്‍ട്ടിയുമായും വിജയ്‌യുടെ രാഷ്ട്രീയ ഭാവിയുമായും ബന്ധപ്പെട്ട് നിരവധി അഭ്യൂഹങ്ങള്‍ പുറത്ത് വന്നിരുന്നു. ഇതിനെല്ലാം വിരാമമിട്ടുകൊണ്ടാണ് ടിവികെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയിരിക്കുന്നത്. എഐഎഡിഎംകെ സഖ്യത്തിനായുള്ള ശ്രമങ്ങള്‍ ടിവികെ തള്ളിയതിന് പിന്നാലെയാണ് വിജയ്‌യെ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചുകൊണ്ടുള്ള പ്രമേയം ജനറല്‍ കൗണ്‍സിൽ പാസാക്കിയത്.
കരൂർ ദുരന്തത്തിന് ശേഷം ടിവികെ ഒറ്റയ്ക്ക് മത്സരിക്കാൻ ശേഷിയില്ലെന്ന നിരീക്ഷണങ്ങൾ ഉയർന്നിരുന്നു. എന്നാൽ പാർട്ടിയുടെ ഭാവി കാര്യങ്ങൾ തീരുമാനിക്കാൻ ചേർന്ന ജനറൽ ബോഡി യോഗം, വിജയ് തന്നെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാണെന്ന് ഉറപ്പിക്കുകയായിരുന്നു. കൂടാതെ, സഖ്യമുണ്ടാക്കാനുള്ള തീരുമാനങ്ങളടക്കം എടുക്കുന്നതിനുള്ള പൂർണ്ണ ചുമതലയും വിജയ്‌യുടെ പാർട്ടിയെ ഏൽപ്പിച്ചു.
സെപ്തംബര്‍ 27-ന് കരൂരില്‍ നടന്ന വിജയ്‌യുടെ റാലി വലിയ ദുരന്തത്തിലാണ് കലാശിച്ചത്. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ 41 പേരുടെ മരണത്തിന് കാരണമായ ദുരന്തത്തിന് പിന്നാലെ ടിവികെ ദുര്‍ബലമായിരുന്നു. പിന്നാലെ 28 അംഗ നിര്‍വാഹക സമിതി രൂപീകരിച്ചിരുന്നു. നിര്‍വാഹക സമിതി രൂപീകരിച്ചതിന് ശേഷം നടക്കുന്ന ആദ്യത്തെ പ്രധാന യോഗമായിരുന്നു നടന്നത്. പാര്‍ട്ടി ഘടന ദുര്‍ബലമാണെന്നും സഖ്യം രൂപീകരിക്കേണ്ടത് അനിവാര്യമാണെന്നുമുള്ള വിലയിരുത്തലുകള്‍ക്കിടെയാണ് യോഗം നടന്നത്.