
കോയമ്പത്തൂര്‍: കോയമ്പത്തൂര്‍ ബോംബ് സ്‌ഫോടനക്കേസിലെ ഒളിവിൽ പോയ പ്രതി ടൈലര്‍ രാജ(48) അറസ്റ്റില്‍. 26 വര്‍ഷമായി ഒളിവിലായിരുന്ന പ്രതിയെ കര്‍ണാടകയില്‍ നിന്നും കോയമ്പത്തൂര്‍ സിറ്റി പോലീസ് അറസ്റ്റ് ചെയ്തത്.
1998-ല്‍ കോയമ്പത്തൂരിലുണ്ടായ ബോംബ് സ്‌ഫോടന പരമ്പരയിലെ മുഖ്യപ്രതികളിലൊരാളാണ് ടൈലര്‍ രാജ. നിരോധിത ഭീകരസംഘടനയായ അല്‍-ഉമ്മയുടെ സജീവപ്രവര്‍ത്തകനായിരുന്ന രാജ. കോയമ്പത്തൂരില്‍ സ്‌ഫോടനം നടത്താനുള്ള ബോംബുകള്‍ ഇയാളാണ് വിതരണം ചെയ്തതെന്ന് അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നു.
കോയമ്പത്തൂരില്‍ വാടകയ്‌ക്കെടുത്ത മറ്റൊരുവീട്ടിലായിരുന്നു ഇയാളുടെ ബോംബ് നിര്‍മാണം. ഈ ബോംബുകള്‍ ഉപയോഗിച്ചാണ് 1998-ല്‍ കോയമ്പത്തൂരില്‍ ആക്രമണം നടത്തിയതെന്നാണ് പോലീസ് പറയുന്നത്.
ബോംബ് സ്‌ഫോടനക്കേസിന് പുറമേ മൂന്ന് കൊലക്കേസുകളിലും ടൈലര്‍ രാജ പ്രതിയാണെന്നാണ് പോലീസ് നല്‍കുന്ന വിവരം. 1998 ഫെബ്രുവരി 14-ന് കോയമ്പത്തൂരിലുണ്ടായ ബോംബ് സ്‌ഫോടന പരമ്പരയില്‍ 58 പേരാണ് കൊല്ലപ്പെട്ടത്. ഇരുന്നൂറിലേറെ പേര്‍ക്ക് സ്‌ഫോടനങ്ങളില്‍ പരിക്കേറ്റു.