കൊൽക്കത്ത: പശ്ചിമ ബംഗാളിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി വൻ വിജയം നേടുമെന്ന് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി (Suvendu Adhikari). ചരിത്രപരമായ ഭൂരിപക്ഷത്തോടെ ബിജെപി അധികാരത്തിലെത്തുമെന്നും ബംഗാളിലെ ജനങ്ങൾ വലിയൊരു മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം കൊൽക്കത്തയിൽ പറഞ്ഞു.
സംസ്ഥാനത്തിന്റെ വികസനത്തിന് കേന്ദ്രത്തിലും സംസ്ഥാനത്തിലും ഒരേ പാർട്ടി ഭരിക്കുന്ന ‘ഡബിൾ എൻജിൻ’ സർക്കാർ അനിവാര്യമാണെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞതായി സുവേന്ദു അധികാരി അവകാശപ്പെട്ടു. “ബംഗാളിലെ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നു. ബിജെപി അധികാരത്തിൽ വരണമെന്നാണ് അവരുടെ ആഗ്രഹം. വികസന മുരടിപ്പിന് അറുതി വരുത്താൻ ബിജെപിക്ക് മാത്രമേ സാധിക്കൂ,” അദ്ദേഹം പറഞ്ഞു.
മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് സർക്കാർ സംസ്ഥാനത്തെ ഭരിച്ച് നശിപ്പിച്ചുവെന്ന് സുവേന്ദു കുറ്റപ്പെടുത്തി. എല്ലാ മേഖലകളെയും സർക്കാർ തകർത്തു. അഴിമതിയാണ് തൃണമൂൽ സർക്കാരിന്റെ പ്രധാന അജണ്ടയെന്നും വൻതോതിലുള്ള അഴിമതികളാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
നിലവിലെ ഭരണത്തിൽ ജനങ്ങൾ മടുത്തിരിക്കുകയാണ്. ഭരണവിരുദ്ധ വികാരം വോട്ടെടുപ്പിൽ പ്രതിഫലിക്കുമെന്നും സുവേന്ദു അധികാരി കൂട്ടിച്ചേർത്തു.തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബംഗാളിൽ തൃണമൂൽ കോൺഗ്രസും ബിജെപിയും തമ്മിലുള്ള രാഷ്ട്രീയ പോര് വരും ദിവസങ്ങളിൽ കൂടുതൽ ശക്തമാകാനാണ് സാധ്യത.
Story Summary:
West Bengal Opposition Leader Suvendu Adhikari expressed confidence that the BJP would achieve a historic majority in the upcoming assembly elections. He criticized Mamata Banerjee’s TMC government for allegedly destroying the state through widespread corruption and claimed that people are eager for a “double-engine” government to ensure development.

