

ചെന്നൈ: അറുമ്പാക്കത്ത് മോഷണശ്രമത്തിനിടെ വീട്ടമ്മയെ കുത്തിവീഴ്ത്തി പെട്രോളൊഴിച്ച് തീകൊളുത്തി കൊന്ന കേസിൽ ജ്യൂസ് കട ഉടമയെ പോലീസ് പിടികൂടി. അറുമ്പാക്കം സ്വദേശി ശാന്തകുമാറാണ് (28) അറസ്റ്റിലായത്. അറുമ്പാക്കം മെട്രോ സ്റ്റേഷന് സമീപം ചായക്കട നടത്തുന്ന ശ്രീനിവാസന്റെ ഭാര്യ അമുതയാണ് (45) കൊല്ലപ്പെട്ടത്.(Suspect arrested for stabbing and burning woman for gold)
വ്യാഴാഴ്ച വൈകിട്ട് ആറോടെയാണ് സംഭവം നടന്നത്. കടയിൽ നിന്ന് മടങ്ങിയ അമുതയെ പിന്തുടർന്ന ശാന്തകുമാർ വീട്ടിൽ അതിക്രമിച്ചു കയറുകയായിരുന്നു. അമുത അണിഞ്ഞിരുന്ന പത്തു പവനോളം വരുന്ന സ്വർണ്ണമാല മോഷ്ടിക്കാനായിരുന്നു ശ്രമം.
മോഷണശ്രമം അമുത ചെറുത്തതോടെ ശാന്തകുമാർ കത്തി ഉപയോഗിച്ച് കുത്തിവീഴ്ത്തി. തുടർന്ന് കൂടെക്കരുതിയ പെട്രോൾ ഒഴിച്ചു തീക്കൊളുത്തുകയായിരുന്നു. വീട്ടിൽ നിന്ന് പുക ഉയരുന്നത് കണ്ട് ഓടിക്കൂടിയ നാട്ടുകാരാണ് അമുതയുടെ മൃതദേഹം കണ്ടെത്തിയത്.
കൊലപാതകത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വീണ് കാലൊടിഞ്ഞ നിലയിലാണ് ഇയാളെ പോലീസ് കണ്ടെത്തിയത്. ഇയാളുടെ പക്കൽ നിന്ന് സ്വർണ്ണ മോതിരവും കമ്മലും കണ്ടെടുത്തു.