ഡൽഹി : ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ ഗവര്‍ണര്‍ക്കും രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിച്ചതിനെതിരായ രാഷ്ട്രപതിയുടെ റഫറന്‍സില്‍ സുപ്രീം കോടതി വിധി നാളെ. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായ് അധ്യക്ഷനായ ബെഞ്ചാണ് റഫറന്‍സിന് വ്യക്തത നല്‍കുക. 14 വിഷയങ്ങളിലാണ് രാഷ്ട്രപതി ദ്രൗപതി മുര്‍മു റഫന്‍സില്‍ വ്യക്തത തേടിയിരിക്കുന്നത്.
ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്‌യെ കൂടാതെ ജസ്റ്റിസ് സൂര്യകാന്ത്, വിക്രം നാഥ്, പിഎസ് നരസിംഹ, എ എസ് ചന്തൂര്‍കര്‍ എന്നിവരും ബെഞ്ചില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഭരണഘടനയുടെ 143-ാം അനുച്ഛേദപ്രകാരമാണ് രാഷ്ട്രപതി 14 വിഷയങ്ങളില്‍ വ്യക്ത തേടി സുപ്രീംകോടതിയെ സമീപിച്ചത്. സംസ്ഥാനങ്ങളില്‍ നിയമസഭ പാസാക്കുന്ന ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ രാഷ്ട്രപതിക്കും ഗവര്‍ണര്‍മാര്‍ക്കും സുപ്രീംകോടതി സമയം നിശ്ചയിച്ചിരുന്നു.
ഇതിന് സുപ്രീംകോടതിക്ക് അധികാരമുണ്ടോ എന്നതടക്കമുള്ള വിഷയങ്ങളിലാണ് രാഷ്ട്രപതി വ്യക്തത തേടിയിരിക്കുന്നത്. ഭരണഘടനയുടെ 200, 201 വകുപ്പുകള്‍ പ്രകാരം നിയമസഭകള്‍ പാസാക്കുന്ന ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ സമയപരിധി ഇല്ലെന്ന് സുപ്രീം കോടതിക്ക് കൈമാറിയ റഫറന്‍സില്‍ രാഷ്ടപതി ദ്രൗപദി മുര്‍മു ചൂണ്ടിക്കാട്ടിയിരുന്നു.